NationalNews

കെ.ശിവന്‍ സ്ഥാനം നിഷേധിച്ചു,ചന്ദ്രയാന്‍ 2 ന്റെ പരാജയകാരണം. വെളിപ്പെടുത്തലുമായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥിന്റെ ആത്മകഥ

തിരുവനന്തപുരം: പലരുടെയും ആത്മകഥകൾ പുറത്തുവരുമ്പോൾ ചെറിയൊരു പൊട്ടിത്തെറി ഉണ്ടാകാറുണ്ട്. സാധാരണയായി രാഷ്ട്രീയ മേഖലയിലായിരുന്നു ചില കോളിളക്കങ്ങൾ ഉണ്ടാകുന്ന വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നത്. ഇത്തവണ ഉണ്ടായായിരുന്നത് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം( ഐഎസ്ആർഒ) മേഖലയിലാണ്.

നിലവിലെ  ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥിന്റെ ആത്മകഥയിൽ മുൻ ചെയർമാനെതിരെ ചില കുറ്റപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്.  ഐഎസ്ആർഒ ചെയർമാനായി താൻ എത്തുന്നതു തടയാൻ മുൻ ചെയർമാൻ കെ.ശിവൻ ശ്രമിച്ചിരുന്നുവെന്നാണ് എസ്.സോമനാഥ് വെളിപ്പെടുത്തുന്നത്. ‘നിലാവു കുടിച്ച സിംഹങ്ങൾ’ എന്ന ആത്മകഥയിലാണ്  ഐഎസ്ആർഒ  ചെയർമാൻ തുറന്നടിക്കുന്നത്.  

 2018 ൽ എ.എസ്.കിരൺ കുമാർ ചെയർമാൻ സ്ഥാനത്തുനിന്നു മാറിയപ്പോൾ, 60 വയസ്സു കഴിഞ്ഞ് എക്സ്റ്റൻഷനിൽ തുടരുകയായിരുന്ന ശിവന്റെ പേരിനൊപ്പം തന്റെ പേരും പട്ടികയിൽ വന്നു. ചെയർമാൻ ആകുമെന്ന് അന്നു പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ശിവനാണ് നറുക്കു വീണത്.

ചെയർമാനായ ശേഷവും ശിവൻ വിഎസ്എസ്‌സി ഡയറക്ടർ സ്ഥാനം കൈവശം വച്ചു. തനിക്കു ന്യായമായി കിട്ടേണ്ട ആ തസ്തികയ്ക്കായി നേരിട്ടു കണ്ടു ചോദിച്ചപ്പോൾ ശിവൻ ഉത്തരം നൽകാതെ ഒഴിഞ്ഞു മാറി. 

ചന്ദ്രയാൻ 2 ദൗത്യം ചന്ദ്രനിൽ ഇറങ്ങുന്ന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോൾ സ്വീകരിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്താതെ തന്നെ അകറ്റി നിർത്തി. സോഫ്റ്റ്‌വെയറിലെ തകരാറാണ് ലാൻഡിങ് പരാജയപ്പെടാൻ കാരണമെന്ന സത്യം തുറന്നു പറയു ന്നതിനു പകരം ലാൻഡറുമായുള്ള ബന്ധം സ്ഥാപിക്കാനാകുന്നില്ല എന്നാണ് ചെയർമാൻ പ്രഖ്യാപിച്ചത്. 

കിരൺ കുമാർ ചെയർമാൻ ആയിരുന്ന കാലത്ത് ആരംഭിച്ച ചന്ദ്രയാൻ 2 പദ്ധതിയിൽ ശിവൻ പല മാറ്റങ്ങളും വരുത്തി. അമിതമായ പബ്ലിസിറ്റി ചന്ദ്രയാൻ 2 നു വലിയ അപകടം ചെയ്തു. ചന്ദ്രയാൻ 3 വിജയിച്ചപ്പോൾ പ്രധാനമന്ത്രി നേരിട്ടെത്തി അഭിനന്ദിച്ചതാണ് ഏറ്റവും വലിയ സംതൃപ്തിയെന്നും കോഴിക്കോട് ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ആത്മകഥയിൽ സോമനാഥ് വെളിപ്പെടുത്തി.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button