യുക്രെയ്നിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീൻ ശേഖരപ്പയുടെ മൃതദേഹം ബെംഗളൂരുവിലെത്തിച്ചു, മെഡിക്കൽ കോളേജിന് പഠിയ്ക്കാൻ നൽകും

ബെം​ഗളൂരു: യുക്രെയ്നിൽ (ukraine)കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി(indian student) നവീൻ ശേഖരപ്പയുടെ(naveen shekarappa) മൃതദേഹം(dead body) ബെംഗളൂരുവിലെത്തിച്ചു.എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഖാർകീവിൽ നിന്ന് മൃതദേഹം ബെംഗളൂരുവിൽ എത്തിച്ചത്. ബെം​ഗളൂരു വിമാനത്താവളത്തിൽ എത്തി മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് അന്ത്യാഞ്ജലി അർപ്പിച്ചു. തുടർ‌ന്ന് മൃതദേഹം ജന്മനാടായ ഹവേരിയിലേക്ക് കൊണ്ടുപോയി. വീട്ടിലെ ചടങ്ങുകൾക്ക് ശേഷം മൃതദേഹം എസ് എസ് മെഡിക്കൽ കോളജിനായി വിട്ടു നൽകും. മൃതദേഹം നാട്ടിലെത്തിച്ച കേന്ദ്ര സർക്കാരിന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് നന്ദി അറിയിച്ചു.

ഖർഖീവിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നാലാം വർഷ എം ബി ബി എസ് വിദ്യാർത്ഥിയായിരുന്ന നവീൻ കഴിഞ്ഞ മാർച്ച് ഒന്നിനാണ് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. അവശ്യസാധനങ്ങൾ വാങ്ങാനായി സൂപ്പർമാർക്കറ്റിൽ നവീൻ ക്യൂ നിൽക്കുമ്പോഴാണ് ഷെല്ലാക്രമണമുണ്ടായത്. നവീന്‍റെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് നേരത്തെ വിദേശകാര്യമന്ത്രാലയം  അറിയിച്ചിരുന്നു. 

ഹവേരിയിലെ കര്‍ഷക കുടുംബമാണ് നവീന്‍റേത്. കൃഷിയില്‍ നിന്നുള്ള വരുമാനം സ്വരൂപിച്ചും വായ്പയെടുത്തുമാണ് നവീനെ വിദേശത്ത് പഠനത്തിനയച്ചത്. പ്ലസ്ടുവിന് 97 ശതമാനം മാര്‍ക്ക് നേടിയ നവീന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ലഭിച്ചിരുന്നില്ല. മറ്റ് കോളേജുകളില്‍ എംബിബിഎസ് പഠനത്തിനുള്ള ഉയര്‍ന്ന ഫീസ് കണക്കിലെടുത്താണ് പഠനത്തിന് വേണ്ടി യുക്ര‌െയ്നിലേക്ക് പോയത്. രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തിലെ പോരായ്മയുടെ ഇരയാണ് മകനെന്നും നവീന്‍റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News