NationalNews

രാജ്യത്തിന്‍റെ പേര് മാറ്റും? റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കുമെന്ന് അഭ്യൂഹം

ന്യൂഡൽഹി: റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പ്രമേയം കൊണ്ട് വന്നേക്കുമെന്ന് സൂചന.

ജി20 ഉച്ചകോടിക്ക് രാഷ്ട്രപതി നല്‍കിയ ക്ഷണകത്തില്‍ പ്രസിഡന്‍റ് ഓഫ് ഇന്ത്യയ്ക്ക് പകരം പ്രസിഡന്‍റ് ഓഫ് ഭാരത് എന്ന് എഴുതിയതിലും വിവാദം കനക്കുകയാണ്. അതേസമയം, ഇന്ത്യ എന്ന പേര് മാറ്റുന്നത് ഭരണഘടന മൂല്യങ്ങള്‍ക്ക് എതിരായ നീക്കമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്നാണ് ഭരണഘടനയുടെ ഒന്നാം അനുച്ഛേദം രാജ്യത്തെ വിശേഷിപ്പിക്കുന്നത്. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതാണ് ലോക രാജ്യങ്ങള്‍ക്കിടയില്‍ അംഗീകരിച്ച പേര്. എന്നാല്‍ ഇന്ത്യ എന്നത് മാറ്റി എല്ലായിടത്തും ഭാരത് ഉപയോഗിക്കാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതിന് പകരം റിപ്പബ്ലിക് ഓഫ് ഭാരത് പാസ്പോര്‍ട്ടിലുള്‍പ്പടെ ഉപയോഗിക്കാനുള്ള പ്രമേയം പ്രത്യേക പാര്‍ലമെൻ്റ് സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നേക്കും. 

ഇതിന് മുന്നോടിയായി രാഷ്ട്രപതി ഭവനില്‍ നിന്നുള്ള ക്ഷണകത്തുകള്‍ മാറ്റിയെഴുതി. ജി 20 ഉച്ചകോടിയുടെ വിരുന്നിനുള്‍പ്പടെ രാഷ്ട്രപതി ഭവൻ നല്‍കിയ ക്ഷണകത്തില്‍ പ്രസിഡൻ്റ് ഓഫ് ഭാരത് എന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്. സാധാരണ ഹിന്ദിയില്‍ മാത്രമാണ് ഭാരത് എന്ന് ഉപയോഗിക്കാറുള്ളത്.

ഇംഗ്ലീഷിനൊപ്പവും ഭാരത് കൂട്ടിചേര്‍ക്കുന്നതോടെ ഔദ്യോഗിക രേഖകളില്‍ നിന്ന് ഇന്ത്യ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമം. പ്രസിഡൻ്റ് ഓഫ് ഇന്ത്യ എന്നതുള്‍പ്പടെയുള്ള പദവികള്‍ മാറ്റിയെഴുതുന്നത് ഉചിതമല്ല എന്നാണ് ഭരണഘടന വിദഗ്ധരുടെ നിലപാട്.

ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്ന ഭരണഘടനയിലെ വാചകം ഭാരത് ദാറ്റ് ഈസ് ഇന്ത്യ എന്നാക്കാനാണ് ബിജെപി നീക്കമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആഞ്ഞടിച്ചു. ഇന്ത്യ സഖ്യത്തെ പിന്തിരിപ്പിക്കാൻ ഇതിലൂടെ കഴിയില്ലെന്നും ജയറാം രമേശ് പറഞ്ഞു. കോണ്‍ഗ്രസിന് ഭാരത മാതാവിനോടല്ല ഒരു കുടുംബത്തോട് കൂറെന്ന് ഇതിലൂടെ വ്യക്തമാകുന്നു എന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ കുറ്റപ്പെടുത്തി. റിപ്പബ്ലിക് ഓഫ് ഭാരതിലൂടെ രാജ്യം അമൃതകാലത്തിലേക്ക് കടക്കുന്നു എന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ കുറിച്ചത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതിന് പിന്നാലെ മറ്റൊരു വിവാദ വിഷയം കൂടി കൊണ്ട് വന്ന് തെരഞ്ഞെടുപ്പിന് മുമ്ബുള്ള അജണ്ട മാറ്റി നിശ്ചയിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button