KeralaNews

ഭർത്താവിന്റെ വീട് ഏറ്റവും സുരക്ഷിതമായ സ്ഥലം, മുദ്രാവാക്യത്തിൽ ആവശ്യപ്പെട്ടത് അത് തന്നെ:വിശദീകരണവുമായി ജെബി മേത്തർ എംപി

കൊച്ചി: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ ഉയർത്തിയ പ്ലക്കാർഡിൽ ഭർത്താവിന്റെ വീട് തന്നെയാണ് ഉദ്ദേശിച്ചതെന്ന് ജെബി മേത്തർ എംപി. ഭർത്താവിന്റെ വീട് ഏറ്റവും സുരക്ഷിതമായി സ്ഥലമാണ്. മേയർ ആര്യാ രാജേന്ദ്രന്റെ വക്കീൽ നോട്ടീസിനെ നിയമപരമായി നേരിടും. താൻ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നു. ‘കട്ട പണവുമായി മേയറൂട്ടി കോഴിക്കോട്ടെക്ക് വിട്ടോളൂ’  എന്ന മഹിള കോൺഗ്രസ് മുദ്രാവാക്യം വിവാദമായിരുന്നു. മേയറൂട്ടീ എന്ന് സ്നേഹത്തോടെ വിളിക്കുന്നതാണെന്നും ജെബി മേത്തർ.

നഗരസഭയിൽ മഹിളാ കോൺഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിനിടെ മാധ്യമങ്ങളിലൂടെ  ജെബി മേത്തർ എംപി നടത്തിയ അപകീർത്തികരമായ പരാമർശത്തിനെതിരെയാണ് മേയർ ആര്യാ രാജേന്ദ്രൻ മാനനഷ്ട പരാതിയിൽ നോട്ടീസ് അയച്ചത്. ഏഴ് ദിവസത്തിനകം രേഖാമൂലവും മാധ്യമങ്ങളിലൂടെയും  പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നാണ് മേയറുടെ ആവശ്യം. അല്ലെങ്കിൽ സിവിൽ കേസായും ക്രിമിനൽ കേസായും നിയമ നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു.

ജെബി മേത്തർ തിരുവനന്തപുരം നഗരസഭയിലെ മഹിളാ കോൺഗ്രസ് പ്രതിഷേധത്തിന് എത്തിയത് പോസ്റ്റർ എഴുതി ഒട്ടിച്ച പെട്ടിയും കൈയ്യിൽ കരുതിയാണ്. “കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ ” എന്നായിരുന്നു പ്ലക്കാർഡിൽ എഴുതിയത്. പ്ലക്കാർഡ് വിവാദമായതോടെ ഭർത്താവിൻ്റെ നാടെന്ന നിലയ്ക്കല്ല പോസ്റ്ററെന്ന് വിശദീകരിച്ച് ജെബി മേത്തർ വിശദീകരണം നൽകിയിരുന്നു. കോഴിക്കോട് ജില്ലയിലെ ബാലുശേരി എംഎല്‍എ സച്ചിന്‍ദേവാണ് മേയർ ആര്യാ രാജേന്ദ്രന്റെ ജീവിത പങ്കാളി. ഈയടുത്തായിരുന്നു ഇവരുടെ വിവാഹം.ഭര്‍ത്താവിന്‍റെ നാട് കോഴിക്കോട് എന്ന നിലക്കാണ് ജെബി മേത്തർ മേയര്‍ക്കെതിരെ ഇത്തരമൊരു പരാമര്‍ശം ഉന്നയിച്ചതെന്ന് ആരോപണമുയർന്നത് ഈ സാഹചര്യത്തിലായിരുന്നു.

ജെബി മേത്തർ എംപിയുടെ പരാമർശവും പ്ലക്കാഡും വിമർശനാത്മകമെന്നായിരുന്നു നേരത്തെ ആര്യാ രാജേന്ദ്രൻ പ്രതികരിച്ചിരുന്നത്. മാനനഷ്ട കേസടക്കമുള്ള നിയമനടപടികൾ ആലോചിച്ച് മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജെബി മേത്തർക്ക് നോട്ടീസ് നൽകിയത്. സമരം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലോ ഭയപ്പെടുത്തുന്ന രീതിയിലോ ആകരുത്. നേരത്തെ കത്ത് വിവാദത്തിലെ പ്രതിപക്ഷ പ്രതിഷേധത്തോട് ആര്യാ രാജേന്ദ്രൻ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button