CrimeKeralaNews

അതിർത്തി തർക്കത്തെ തുടർന്ന് നെയ്യാറ്റിൻകരയിൽ യുവാക്കൾ കമ്പ് കുത്തിക്കയറ്റി കൊല്ലാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

തിരുവനന്തപുരം: അതിർത്തി തർക്കത്തെ തുടർന്ന് നെയ്യാറ്റിൻകരയിൽ യുവാക്കൾ കമ്പ് കുത്തിക്കയറ്റി കൊല്ലാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു. അതിയന്നൂർ മരുതംകോട് വാർഡിൽ വിജയകുമാരി (50)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. അയൽവാസികളായ അനീഷ്, നിഖിൽ എന്നിവരാണ് പ്രതികൾ. അതീവ ഗുരുതരാവസ്ഥയിലായ വിജയകുമാരി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരവേയാണ് മരണപ്പെട്ടത്.

വിജയകുമാരിയുടെ വീടിനടുത്ത് പ്രതികളിലൊരാളായ അനീഷ് വീടുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. റബ്ബർ കമ്പ് കൊണ്ടാണ് വിജയകുമാരിയെ പ്രതികൾ കുത്തിയത്. കുത്തേറ്റ് വീണ വിജയകുമാരിയെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അത്യാസന്ന നിലയിലായതിനാൽ ഉടൻ തന്നെ വെന്റിലേറ്ററിലേക്ക് മാറ്റി. കഴിഞ്ഞ നാല് ദിവസമായി വെന്റിലേറ്ററിലായിരുന്നു.

ഇന്നാണ് മരണം സംഭവിച്ചത്. കേസിൽ പ്രതികളായ രണ്ട് യുവാക്കളെയും സംഭവ ദിവസം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർക്കെതിരെ വധശ്രമ കുറ്റമാണ് ചുമത്തിയിരുന്നത്. എന്നാൽ വിജയകുമാരി മരിച്ചതോടെ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തും. പ്രതികളിപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിൽ റിമാന്റിൽ കഴിയുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് നെയ്യാറ്റിൻകര പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button