FootballNewsSports

അയാള്‍ ശ്രമിച്ചത് നെതര്‍ലന്‍ഡ്സിനെ ജയിപ്പിക്കാന്‍; റഫറിക്കെതിരെ തുറന്നടിച്ച് എമിലിയാനോ മാര്‍ട്ടിനെസ്

ദോഹ: ലോകകപ്പ് ക്വാര്‍ട്ടറിലെ അര്‍ജന്‍റീന-നെതര്‍ലന്‍ഡ്സ് മത്സരം നിയന്ത്രിച്ച സ്പാനിഷ് റഫറി അന്‍റോണിയോ മറ്റേയുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി അര്‍ജന്‍റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്. എങ്ങനെയും നെതര്‍ലന്‍ഡ്സിനെക്കൊണ്ട് സമനില ഗോള്‍ അടിപ്പിക്കാനാണ് റഫറി ശ്രമിച്ചതെന്നും അയാളൊരു കഴിവുകെട്ടവനാണെന്നും എമിലിയാനോ മാര്‍ട്ടിനെസ് മത്സരശേഷം പറഞ്ഞു.

കളിയുടെ ഭൂരിഭാഗം സമയവും ഞങ്ങള്‍ നന്നായി കളിച്ചു. ഞങ്ങള്‍ 2-0ന് ലീഡെടുത്തതോടെ കളി ഞങ്ങളുടെ നിയന്ത്രണത്തിലായി.എന്നാല്‍ അതിനിടെ വന്ന അപ്രതീക്ഷിത ഗോള്‍ എല്ലാം തകിടം മറിച്ചു. അപ്രതീക്ഷിതമായിട്ടായിരുന്നു  അവരുടെ ആദ്യ ഗോള്‍ വന്നത്. പെട്ടെന്നുള്ള ഫ്ലിക്ക് എനിക്ക് കാണാനായില്ല. അതിനുശേഷമാണ് റഫറി എല്ലാ തീരുമാനങ്ങളും അവര്‍ക്ക് അനുകൂലമായി എടുക്കാന്‍ തുടങ്ങിയതെന്ന് മാര്‍ട്ടിനെസ് മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.

നെതര്‍ലന്‍ഡ്സ് ഒരു ഗോള്‍ മടക്കിയതോടെ റഫറി എല്ലാ തീരുമാനങ്ങളും അവര്‍ക്ക് അനുകൂലമായാണ് എടുത്തത്. നിശ്ചിത സമയം കഴിഞ്ഞ് 10 മിനിറ്റാണ് മത്സരത്തില്‍ അധിക സമയം അനുവദിച്ചത്. അതും പോരാത്തതിന് ബോക്സിന് തൊട്ടു പുറത്ത് അനാവശ്യമായി ഫ്രീ കിക്കുകള്‍ നല്‍കി. അതും ഒന്നല്ല രണ്ടോ മൂന്നോ തവണ. അവരെ എങ്ങനെയും ഗോളടിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. അതായിരുന്നു കാര്യം. അയാളെപ്പോലുള്ള റഫറിമാരെയല്ല വേണ്ടത്, കാരണം അയാളൊരു കഴിവുകെട്ടവനാണ്-എമി പറഞ്ഞു.

നെതര്‍ലന്‍ഡ്സ് പരിശീലകന്‍ ലൂയി വാന്‍ഗാളിനെയും എമിലിയാനോ മാര്‍ട്ടിനെസ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഫുട്ബോളില്‍ ഗ്രൗണ്ടിലാണ് കളിച്ചു കാണിക്കേണ്ടത്. എന്നാല്‍ കളിക്കു മുമ്പെ അവര്‍ ഒരുപാട് വിഡ്ഢിത്തരങ്ങള്‍ വിളിച്ചു പറഞ്ഞു. അതാണ് കളി ചൂടാക്കിയത്. അതെന്നെ കരുത്തനാക്കി. വാന്‍ഗാള്‍ വായടക്കുകയാണ് വേണ്ടത്. കളിയുടെ നിശ്ചിത സമയത്ത് നിര്‍ണായക രക്ഷപ്പെടുത്തല്‍ നടത്തി എനിക്ക് ടീമിനെ രക്ഷിക്കാനായില്ല. അതുകൊണ്ടുതന്നെ ഷൂട്ടൗട്ടില്‍ എനിക്കത് ചെയ്യണമായിരുന്നു. ദൈവത്തിന് നന്ദി, എനിക്ക് രണ്ട് കിക്കുകള്‍ രക്ഷപ്പെടുത്താനായി. കൂടുതല്‍ കിക്കുകള്‍ രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നു.

അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസിയും റഫറിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതുപോലുളള റഫറിമാരെ പ്രധാന മത്സരത്തിന് നിയോഗിക്കരുതെന്നും ഫിഫയുടെ നടപടി വരുമെന്നതിനാൽ കൂടുതൽ പറയുന്നില്ലെന്നും മെസി പറഞ്ഞിരുന്നു.

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന- നെതര്‍ലന്‍ഡ്‌സ് പോരാട്ടം ഫൗളുകളുടെ കാര്യത്തില്‍ ഒട്ടും പിറകിലല്ലായിരുന്നു. ഒന്നാകെ 48 ഫൗളുകളാണ് മത്സരത്തില്‍ രേഖപ്പെടുത്തിയത്. ഇതില്‍ 30 എണ്ണം വച്ചത് നെതര്‍ലന്‍ഡ്സായിരുന്നു. 18 ഫൗളുകള്‍ മാത്രമാണ് അര്‍ജന്റീനയുടെ ഭാഗത്തുനിന്നുണ്ടായത്. റഫറിക്ക് 16 കാര്‍ഡുകള്‍ പുറത്തെടുക്കേണ്ടി വന്നു. ഇരു ടീമുകള്‍ക്കും എട്ടെണ്ണം വീതം. ഡെന്‍സല്‍ ഡംഫ്രീസിന് ചുവപ്പ് കാര്‍ഡായിരുന്നു.

ഫൗളിന്റെ കാര്യത്തില്‍ ലോകകപ്പ് ചരിത്രത്തിലാണ് മത്സരം രേഖപ്പെടുത്തുക. 43ആം മിനുറ്റില്‍ നെതര്‍ലന്റ് താരം ജൂറിയന്‍ ടിംബറില്‍ തുടങ്ങി ഷൂട്ടൗട്ടില്‍ വരെ താരങ്ങള്‍ മഞ്ഞ കാര്‍ഡ് കണ്ടു. മെസ്സിക്കും അര്‍ജന്റീനന്‍ പരിശീലകന്‍ സ്‌കലോണിക്കും സഹപരിശീലകനും കാര്‍ഡ് കിട്ടി. തുടര്‍ച്ചയായ മത്സരങ്ങളില്‍ കാര്‍ഡ് കിട്ടിയ അര്‍ജന്റീനന്‍ താരങ്ങളായ അക്യൂനക്കും ഗോണ്‍സാലോ മോന്‍ടിയലിനും സെമി പോരാട്ടം നഷ്ടമാകും. മഞ്ഞകാര്‍ഡുകളുടെ കണക്കില്‍ 2006ലെ പോര്‍ച്ചുഗല്‍- നെതലന്‍ഡ്‌സ് പോരാട്ടം രണ്ടാം സ്ഥാനത്തായി. നൂണ്‍ബെര്‍ഗ് യുദ്ധം എന്നറിയപ്പെടുന്ന മത്സരത്തില്‍ അന്ന് 16 പേര്‍ക്കാണ് റഫറി മഞ്ഞ കാര്‍ഡ് നല്‍കിയത്.

മത്സരം അധികസമയത്തും 2-2 സമനിലയില്‍ ആയതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് വിജയികളെ തീരുമാനിക്കേണ്ടി വന്നത്. 4-3ന്റെ വിജയമാണ് മെസിയും സംഘവും സ്വന്തമാക്കിയത്. രണ്ട് തകര്‍പ്പന്‍ സേവുകളുമായി അര്‍ജന്റീന ഗോളി എമി മാര്‍ട്ടിനസ് ഷൂട്ടൗട്ടിലെ ഹീറോയായി. നേരത്തെ മെസി, നിഹ്വെല്‍ മൊളീന എന്നിവരുടെ ഗോളുകളിലാണ് അര്‍ജന്റീന മുന്നിലെത്തുന്നത്. രണ്ട് ഗോള്‍ നേടിയ വൗട്ട് നെതര്‍ലന്‍ഡ്‌സിനെ തിരിച്ചെത്തിച്ചു.  ഇതോടെ തുടര്‍ച്ചയായ രണ്ടാം ക്വാര്‍ട്ടര്‍ മത്സരവും എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. 114-ാം മിനുറ്റില്‍ ലൗറ്റാരോ മാര്‍ട്ടിനസിന്റെ ഷോട്ട് ഗോളി തടുത്തിട്ടു.

എന്‍സോ ഫെര്‍ണാണ്ടസിന്റെ ഷോട്ട് തൊട്ടുപിന്നാലെ ക്രോസ് ബാറിനെ ഉരുമി പോയി. പിന്നാലെ ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ മുതലാക്കാനായില്ല. മെസി, എന്‍സോ എന്നിവരുടെ ഷോട്ടുകള്‍ നിര്‍ഭാഗ്യം കൊണ്ട് ഗോളാകാതെ പോയി. എന്‍സോയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി തെറിക്കുകയായിരുന്നു.

അര്‍ജന്റീനന്‍ ഗോളി എമി മാര്‍ട്ടിനസ് പറവയാവുകയായിരുന്നു പെനാല്‍റ്റി ഷൂട്ടൗട്ടില്‍. വാന്‍ഡൈക്കിന്റെ ആദ്യ കിക്ക് മാര്‍ട്ടിനസ് തടുത്തിട്ടു. അര്‍ജന്റീനക്കായി മെസിയുടെ മറുപടി നിസ്സാരമായി വലയിലെത്തി. സ്റ്റീവന്റെ രണ്ടാം കിക്കും മാര്‍ട്ടിനസിന്റെ പറക്കലില്‍ അവസാനിച്ചു. എന്നാല്‍ അര്‍ജന്റീനക്കായി പരേഡെസ് ലക്ഷ്യംകണ്ടു. പിന്നാലെ മൂന്നാം കിക്ക് ഇരു ടീമുകളും വലയിലെത്തിച്ചു. ഡച്ചിനായി കോപ്‌മെനാഷും അര്‍ജന്റീനക്കായി മൊണ്ടൈലുമാണ് കിക്കെടുത്തത്. വൗട്ടിന്റെ നാലാം കിക്ക് ഗോളായപ്പോള്‍ എന്‍സോയുടെ കിക്ക് പാഴായി. ഡി ജോങിന്റെ അഞ്ചാം കിക്ക് നെതര്‍ലന്‍ഡ്സ് വലയിലെത്തിച്ചപ്പോള്‍ ലൗട്ടാരോയുടെ അവസാന ഷോട്ട് വല കുലുക്കിയതോടെ അര്‍ജന്റീന 4-3ന് വിജയം സ്വന്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button