NationalNews

പ്രതിഷേധങ്ങൾക്ക് പുല്ലുവില; ബ്രിജ് ഭൂഷൺ യു.പിയിലെ ബിജെപി റാലിയിൽ പങ്കെടുക്കും

ലഖ്നൗ: പീഡനക്കേസിൽ നടപടിയാവശ്യപ്പെട്ട് ഡൽഹിയിൽ ഗുസ്‌തി താരങ്ങളുടെ പ്രതിഷധം ശക്തമായി തുടരുന്നതിനിടെ യു.പിയിൽ നടക്കുന്ന ബിജെപി റാലിയിൽ ​പാർട്ടി എം.പിയും ഗുസ്തി ഫെ‍ഡറേഷൻ പ്രസി‍ഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് പ​ങ്കെടുക്കും. ജൂൺ 11ന് തന്റെ മണ്ഡലമായ കൈസർഗഞ്ചിലെ കത്ര ഏരിയയിൽ നടക്കുന്ന പരിപാടിയെയാണ് പീഡനക്കേസ് പ്രതിയായ ബ്രിജ് ഭൂഷൺ അഭിസംബോധന ചെയ്യാനൊരുങ്ങുന്നത്.

2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപിയുടെ മഹാസമ്പർക് അഭിയാൻ ആണ് റാലി നടത്തുന്നത്. ജൂൺ അഞ്ചിന് ​അയോധ്യയിൽ സന്യാസിമാരുടെ നേതൃത്വത്തിൽ നടത്താനിരുന്ന ജൻ ഛേതന മഹാറാലി ബ്രിജ് ഭൂഷൺ റദ്ദാക്കിയിരുന്നു. പോക്‌സോ നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബ്രിജ്ഭൂഷണ് വേണ്ടി ജൻ ചേതന റാലി പ്രഖ്യാപിച്ചത്. ഖാപ് പഞ്ചായത്തുകൾ താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപി സമ്മർദത്തിലായ സാഹചര്യത്തിലായിരുന്നു റാലി മാറ്റി വച്ചത്.

സുപ്രിംകോടതി നിർദേശം പരി​ഗണിച്ചാണ് തീരുമാനമെന്ന് ഇയാൾ പറഞ്ഞിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് ബ്രിജ് ഭൂഷന്റെ വാദം. എം.പിക്കെതിരെ ഗുസ്തി താരങ്ങൾ നൽകിയ പീഡനക്കേസിൽ അന്വേഷണം നടക്കുന്നതിനിടെയായിരുന്നു റാലിയുടെ പ്രഖ്യാപനം. അതേ സാഹചര്യം തുടരുന്നതിനിടെയാണ് അടുത്ത റാലിയിൽ പങ്കെടുക്കാനൊരുങ്ങുന്നത്. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴു വനിതാ താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ ലൈം​ഗികപീഡന പരാതി നൽകിയത്.

ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ കർഷക സംഘടന ബ്രിജ് ഭൂഷണെ ജൂൺ ഒമ്പതിനകം അറസ്റ്റ് ചെയ്യണമെന്ന് സർക്കാരിന് അന്ത്യശാസനം നൽകിയിരുന്നു. നടപടിയുണ്ടായിട്ടില്ലെങ്കിൽ രാജ്യമാകെ ഖാപ് പഞ്ചായത്തുകൾ ചേർന്ന് സമരം ശക്തിപ്പെടുത്തുമെന്നും അവർ മുന്നറിയിപ്പ് നൽകി. അതേസമയം, 15 തവണ ബ്രിജ് ഭൂഷണ്‍ ലൈംഗിക അതിക്രമത്തിന് മുതിര്‍ന്നതായി കണ്ടെത്തിയിരുന്നു.

ഗുസ്തി താരങ്ങളുടെ പരാതി പ്രകാരം പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ വിവരങ്ങൾ പുറത്തുവന്നിരുന്നു. എട്ട് പരാതികളിൽ രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പീഡനശ്രമം ഉൾപ്പടെ നിരവധി വകുപ്പുകളാണ് ബ്രിജ്ഭൂഷണെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354ാം വകുപ്പിലെ വിവിധ ഉപ വകുപ്പുകളാണ് ഡൽഹി കൊണാട്ട്‌പ്ലേസ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ ഉള്ളത്.

ലൈം​ഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, പീഡന ശ്രമം, ഭീഷണിപ്പെടുത്തൽ ഉൾപ്പടെയുള്ള കുറ്റങ്ങൾ ബ്രിജ്ഭൂഷൺ ചെയ്തതായാണ് എഫ്‌ഐആറിലെ വെളിപ്പെടുത്തൽ. പോക്സോ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. പരിശീലനത്തിനിടെ പരിക്ക് പറ്റിയത് ചികിത്സിക്കാൻ ഫെഡറേഷന്‍ മുടക്കിയ പണത്തിന് പകരമായി ബ്രിജ്ഭൂഷൺ ശാരീരിക ബന്ധത്തിന് നിർബന്ധിച്ചതായും ലൈം​ഗികാതിക്രമം നടത്തിയതായും താരങ്ങൾ നൽകിയ പരാതിയിലുണ്ട്. കേസെടുത്തിട്ടും ഇയാളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിക്കും കേന്ദ്രസർക്കാരിനുമെതിരെ പ്രതിഷേധവും വിമർശനവും ശക്തമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button