KeralaNews

‘പുതിയ ബെന്‍സ് വേണ്ടാ!!! ഒരു വര്‍ഷമായി ഉപയോഗിക്കുന്നത് ഭാര്യക്ക് അനുവദിച്ച കാർ’ ഗവര്‍ണര്‍

തിരുവനന്തപുരം:പുതിയ ബെന്‍സ് കാർ (Benz Car) വേണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് (Kerala Government) ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാൻ (Arif Mohammad Khan). പുതിയ കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന രാജ്ഭവന്‍ ഫയലില്‍ താന്‍ നടപടിയെടുത്തിട്ടില്ല. ചുരുക്കം ചില യാത്രകളിലൊഴികെ ഒരുവര്‍ഷമായി ഉപയോഗിക്കുന്നത് ഭാര്യക്ക് അനുവദിച്ച വാഹനമാണ്. എത് വാഹനം വേണമെന്ന് സർക്കാരിന് തീരുമാനിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.

പുതിയ ബെൻസ് കാർ സര്‍ക്കാരിനോട് ഗവർണർ ആവശ്യപ്പെട്ടെന്നായിരുന്നു പുറത്തുവന്ന വിവരം. രണ്ട് വർഷം മുമ്പ് 85 ലക്ഷം രൂപയുടെ ബെൻസ് കാർ ആവശ്യപ്പെട്ട് ഗവർണർ കത്തുനൽകിയിരുന്നു. ഗവർണറുടെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചെങ്കിലും അന്തിമ തീരുമാനം എടുത്തിരുന്നില്ല. ഇപ്പോൾ ഗവർണർ ഉപയോഗിക്കുന്ന ബെൻസിന് 12 വർഷത്തെ പഴക്കമുണ്ട്. മെക്കാനിക്കൽ എഞ്ചിനീയർ പരിശോധന നടത്തി വാഹനം മാറ്റണം എന്നാവശ്യപ്പെട്ടിരുന്നു. ഒരു ലക്ഷം കിലോമീറ്റർ ഓടിയാൽ വിഐപി പ്രോട്ടോക്കോൾ പ്രകാരം വാഹനം മാറ്റാം. ഗവർണറുടെ വാഹനം നിലവിൽ ഒന്നരലക്ഷം കിലോമീറ്റർ ഓടി.

ഗവർണർ സർക്കാർ പോര് തുടരുന്നതിനിടെ രാജ്ഭവൻ പി ആർ ഒ യ്ക്ക് സർക്കാർ പുനർനിയമനം നൽകിയിരുന്നു. രാജ്ഭവന്റെ ശുപാർശ അംഗീകരിച്ചായിരുന്നു സർക്കാർ ഉത്തരവിറക്കിയത്. കരാർ കാലാവധി പൂർത്തിയാക്കിയ പി ആർ ഒ എസ് ഡി പ്രിൻസിനാണ് പുനർനിയമനം നൽകിയത്. രാജ്ഭവൻ ഫോട്ടോഗ്രോഫറുടെ നിയമനം സ്ഥിരപ്പെടുത്തിയുള്ള ഉത്തരവും പുറത്തിറങ്ങി. രാജ്ഭവൻ ശുപാർശ അംഗീകരിച്ചാണ് ഈ ഉത്തരവും ഇറങ്ങിയത്.

ഗവർണറുടെ അഡീഷണൽ പി എ ആയി ഹരി എസ് കർത്തയെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഓഫീസിന് കത്തയച്ച പൊതുഭരണ സെക്രട്ടറിയെ മാറ്റി ഇക്കാര്യം രാജ്ഭവനെ അറിയിച്ചതിന് പിന്നാലെയായിരുന്നു നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ഒപ്പിട്ടത്. എന്നാല്‍ പൊതുഭരണ സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനെതിരെ നടപടിയെടുത്ത് ഗവര്‍ണറുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതില്‍ സിപിഐ അടക്കം കടുത്ത എതിർപ്പുയർത്തിയിരുന്നു.

ഗവര്‍ണര്‍ വിലപേശിയതും അതിന് സര്‍ക്കാര്‍ വഴങ്ങിയതും ശരിയായില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുറന്നടിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്‍റെ മന്ത്രിസഭ പാസാക്കിയ നയപ്രഖ്യാപനം അംഗീകരിക്കുക മാത്രമാണ് ഗവര്‍ണര്‍ക്ക് മുന്നിലുള്ള ഏക പോംവഴിയെന്നിരിക്കെ ഉന്നതോദ്യോഗസ്ഥന്‍റെ സ്ഥാനം തെറുപ്പിച്ച് ഒത്തുതീര്‍പ്പ് ഫോര്‍മുല ഉണ്ടാക്കിയതെന്തിനായിരുന്നു എന്ന ചോദ്യമാണ് സി പി ഐ ഉയര്‍ത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button