ബസുകളും ടാക്‌സികളും ഓടിയേക്കും,സുപ്രധാനമായ മറ്റിളവുകളും,നാലാ ഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപനം ഇന്നുണ്ടാവും

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ നല്‍കിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നാലാം ഘട്ട ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തുവിടും. നിയന്ത്രണങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്നാണ് സംസ്ഥാനങ്ങളുടെ പൊതുനിലപാട്.

കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള ശ്രമിക്ക് ട്രെയിനുകളും പ്രവാസികള്‍ക്കായുള്ള പ്രത്യേക വിമാനസര്‍വീസുകളും ഒഴികെ മറ്റ് ട്രെയിന്‍, വിമാനസര്‍വീസുകള്‍ പാടില്ലെന്ന് ബീഹാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ഭാഗീകമായി തുടരുന്നതിനോടൊപ്പം സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ ഘട്ടംഘട്ടമായി പുനഃരാരംഭിക്കാനാണ് സംസ്ഥാനങ്ങളുടെ താത്പര്യം.

അതേസമയം, മൂന്നാംഘട്ട അടച്ചിടല്‍ ഇന്ന് അവസാനിക്കാനിരിക്കെ മിസോറാമിന് പിന്നാലെ പഞ്ചാബും ഈ മാസം 30 വരെ ലോക്ക് ഡൗണ്‍ നീട്ടി. പഞ്ചാബില്‍ കര്‍ഫ്യൂ പിന്‍വലിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം കുറയ്ക്കാന്‍ ലോക്ക് ഡൗണ്‍ നീട്ടല്‍ അനിവാര്യമാണെന്നും കൊവിഡ് നിയന്ത്രിത മേഖലകളൊഴിച്ച് കൂടുതല്‍ ഇളവുകളുണ്ടാകുമെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു.

ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള മഹാരാഷ്ടയില്‍ മുംബയ്, പൂനെ,സോലാപുര്‍, ഔറംഗബാദ്, മാലേഗാവ് എന്നിവടങ്ങളിലും 31 വരെ കര്‍ശന ലോക്ക് ഡൗണ്‍ തുടരും. ബംഗാള്‍, മഹാരാഷ്ട്ര, ബീഹാര്‍, പഞ്ചാബ്, അസം, തെുലങ്കാന എന്നീ സംസ്ഥാനങ്ങള്‍ അടച്ചിടല്‍ നീട്ടണമെന്നാണ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഭൂരിഭാഗം സംസ്ഥാനങ്ങളും റെഡ് സോണ്‍ മേഖലകളില്‍ നിയന്ത്രണങ്ങള്‍ തുടരണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കേന്ദ്രതീരുമാനം – സാദ്ധ്യത

വിദ്യാഭ്യാസ സ്ഥാപനങ്ങളും മാളുകളും തിയേറ്ററുകളും തുറക്കില്ല.

അടച്ചിടല്‍ മേഖലകളിലൊഴികെ സലൂണുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍,കണ്ണടക്കടകള്‍ എന്നിവ തുറക്കും.

റെയില്‍വെ, വിമാനസര്‍വീസുകള്‍, ബസുകള്‍, മെട്രോ നിയന്ത്രണങ്ങളോടെ പുനഃരാരംഭിക്കും

യാത്രക്കാരുടെ എണ്ണം നിജപ്പെടുത്തി ടാക്ടസികളും ഓട്ടോകളും അനുവദിക്കും.

മാര്‍ക്കറ്റുകളും മറ്റും തുറക്കുന്നതില്‍ തീരുമാനം സംസ്ഥാനങ്ങള്‍ക്ക്

റെഡ് സോണ്‍ ഒഴികെ ഇ – കൊമേഴ്സ സ്ഥാപനങ്ങള്‍ക്ക് പൂര്‍ണ പ്രവര്‍ത്തനാനുമതി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News