NationalNews

കൊവിഡ് ജാഗ്രത വർധിപ്പിച്ച് കേന്ദ്രം, വിദേശത്ത് നിന്നെത്തുന്ന വിമാനയാത്രക്കാരിൽ 2% പേർക്ക് കൊവിഡ് പരിശോധന

ന്യൂഡൽഹി: വിദേശത്ത് നിന്നെത്തുന്ന വിമാനയാത്രക്കാര്‍ക്ക് വീണ്ടും കൊവിഡ് പരിശോധന. നാളെ മുതല്‍ രാജ്യത്ത് എത്തുന്ന ഓരോ വിമാനത്തിലെയും രണ്ട് ശതമാനം യാത്രക്കാരില്‍ പരിശോധന നടത്തും. പരിശോധനയ്ക്ക് വിധേയരാക്കേണ്ടത് ആരെയെന്ന് തീരുമാനിക്കുന്നത് വിമാന കമ്പനികൾ ആണ്. ഇത് സംബന്ധിച്ച് വ്യോമയാന സെക്രട്ടറിക്ക് ആരോഗ്യ സെക്രട്ടറി കത്തയച്ചു. 

അതേസമയം, ചൈന ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾ തത്ക്കാലം റദ്ദാക്കില്ല. ആദ്യ ഘട്ടത്തില്‍ രണ്ട് ശതമാനം യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഈ ഫലം ഒരാഴ്ച്ച നിരീക്ഷിച്ച ശേഷമാകും തുടർ നടപടികൾ. വരും ദിവസങ്ങളിൽ ആവശ്യമെങ്കിൽ വിദേശത്ത് നിന്നെത്തുന്നവർക്കെല്ലാം പരിശോധന നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി ഇന്ന രാജ്യസഭയിൽ പറഞ്ഞു. ചൈനയിൽ കൊവിഡ് കുതിച്ചുയരാൻ കാരണമായ ഓമിക്രോൺ ഉപവകഭേദമായ ബിഎഫ് 7 ൻ്റെ നാല് കേസുകൾ ഇന്ത്യയിൽ സ്ഥിരീകരിച്ചിരുന്നു.  

എന്നാൽ തീവ്ര ലക്ഷണങ്ങൾ ഇത് സ്ഥിരീകരിച്ചവരിൽ കണ്ടില്ലെന്നാണ് സൂചന. മാസ്ക് നിർബന്ധമാക്കണമെന്നും വിവാഹങ്ങളുടെ രാഷ്ട്രീയ കൂട്ടായ്മകളും നിയന്ത്രിക്കണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സർക്കാരിനോട് ശുപാർശ ചെയ്തു. വാക്സിനേഷൻ കൂട്ടാനുള്ള ശ്രമത്തിൻറെ ഭാഗമായി  മൂക്കിലൂടെ നൽകുന്ന ഭാരത് ബയോടെകിൻ്റെ വാക്സീൻ അടുത്തയാഴ്ച്ച മുതൽ കൊവിൻ ആപ്പിൽ ലഭ്യമാകും. മൂക്കിലൂടെ നൽകുന്ന വാക്സിൻ ബൂസ്റ്റർ ഡോസായി നൽകാൻ കഴിഞ്ഞ മാസം അനുമതി ലഭിച്ചിരുന്നു.

മാസ്കുൾപ്പടെയുള്ള കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ ആശുപത്രികള്‍ സജ്ജമാക്കണമെന്നും രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ വിളിച്ച് ചേര്‍ത്ത ഉന്നത തലയോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button