90 പൊതി കൊക്കെയ്നുമായി സിനിമാ നിർമാതാവ് അറസ്റ്റിൽ

ഹൈദരാബാദ്: തെലുങ്ക് സിനിമാ നിർമാതാവും വിതരണക്കാരനുമായ കെ.പി. ചൗധരിയെ മയക്കുമരുന്ന് കേസിൽ സൈബരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് സംഭവം. ചൗധരിയിൽ നിന്ന് വൻ തോതിൻ കൊക്കെയ്ൻ പിടികൂടുകയും ചെയ്തു. ഇവയ്ക്ക് 78.5 ലക്ഷം രൂപയാണ് മൂല്യം കണക്കാക്കിയിരിക്കുന്നത്.

സുങ്കര കൃഷ്ണപ്രസാദ് ചൗധരിയെന്നാണ് കെ.പി. ചൗധരിയുടെ മുഴുവൻ പേര്. രാജേന്ദ്രനഗറിനടുത്തുള്ള കിസ്മത്പൂരിലെ വസതിയിൽ നിന്ന് പുറത്തേക്കു പോകുമ്പോഴാണ് സ്‌പെഷ്യൽ ഓപ്പറേഷൻസ് ടീം ചൗധരിയെ പിടികൂടിയത്. 82.75 ഗ്രാം ഭാരമുള്ള 90 കൊക്കെയ്‌ൻ പൊതികളാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. ചൗധരി ​ഗോവയിൽ ഒരു ക്ലബ് സജ്ജമാക്കിയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഇദ്ദേഹം ഗോവയിലെ മയക്കുമരുന്ന കച്ചവടക്കാരനായ നൈജീരിയൻ സ്വദേശി പെറ്റിറ്റ് എബുസറിൽ നിന്ന് 100 പൊതി കൊക്കെയ്ൻ വാങ്ങിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ കുറച്ച് ഇയാൾ ഉപയോഗിക്കുകയും കുറച്ചു വിൽക്കുകയും ചെയ്തിട്ടുണ്ടാകുമെന്നുമാണ് പൊലീസ് സംശയിക്കുന്നത്.

ഇടപാടുകാർക്ക് മയക്കുമരുന്ന് വിതരണം ചെയ്യാൻ പോകുന്നതിനിടെയാണ് കെ.പി. ചൗധരി പിടിയിലായത്. നേരത്തെ കണ്ടെത്തിയ കേസിൻറെ അന്വേഷണവും ഒരു മാസം മുമ്പ് 300 ഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തതുമാണ് ചൗധരിയുടെ അറസ്റ്റിലേക്ക് നയിച്ചതെന്ന് സൈബരാബാദ് പൊലീസ് വ്യക്തമാക്കി. ചൗധരി ​ഗോവയിൽവെച്ച് മയക്കുമരുന്ന് വാങ്ങിയ പെറ്റിറ്റിന്റെ പേരിൽ സൈബരാബാദിലെ റായിദുർ​ഗം പോലീസിൽ കേസ് നിലവിലുണ്ട്.

ആന്ധ്രയിലെ ഖമ്മം ജില്ലയിൽ നിന്നുള്ള ചൗധരി മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദധാരിയാണ്. കൂടാതെ പൂണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയറോനോട്ടിക്കൽ എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ഓപ്പറേഷൻസ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. 2016ൽ ജോലി ഉപേക്ഷിച്ച് സിനിമാരംഗത്തേക്ക് കടന്നു. രജിനികാന്ത് നായകനായ കബാലി എന്ന ചിത്രം തെലുങ്കിൽ അവതരിപ്പിച്ചത് ചൗധരിയാണ്. പവൻ കല്യാൺ നായകനായ സർദാർ ഗബ്ബർസിംഗ്, മഹേഷ് ബാബു ചിത്രം സീതമ്മ വകീട്ട്ലോ സിരിമല്ലെ ചേറ്റു, അഥർവ നായകനായ തമിഴ് ചിത്രം കണിതൻ എന്നീ സിനിമകളുടെ വിതരണക്കാരനും അദ്ദേഹം ആയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News