
ശ്രീനഗർ: മഞ്ഞുപുതച്ച കശ്മീർ താഴ്വരയിൽ നടന്ന ഫാഷൻ ഷോ ആണ് ഇപ്പോൾ രാഷ്ട്രീയ, മത, സാമൂഹിക ചർച്ചാവിഷയം. വ്രതാനുഷ്ഠാനമാസത്തിൽ ഇത്തരത്തിൽ ഒരു പരിപാടി നടത്തിയതും പരിപാടിയിലെ അശ്ലീലതയുമാണ് വിവാദത്തിന് വഴിവെച്ചത്. ഫാഷൻ ഷോ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വൻതോതിൽ വിമർശനങ്ങളും ഉയർന്നു.
വ്യാപക പ്രതിഷേധം ഉയർന്നതോടെ വിഷയത്തിൽ വ്യക്തത വരുത്തിക്കൊണ്ട് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രംഗത്തെത്തി. ഇതൊരു സർക്കാർ പരിപാടി അല്ലെന്നും സ്വകാര്യ പ്രോഗ്രാമായിരുന്നുവെന്നും സർക്കാരിന് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രതിഷേധം തനിക്ക് പൂർണ്ണമായും മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയിലെ അശ്ലീലത ഉയർത്തിക്കാട്ടി രാഷ്ട്രീയ മത മേഖലകളിൽ നിന്ന് വ്യാപകമായി വിമർശനമാണ് ഉയർന്നത്. വിഷയം ജമ്മുകശ്മീർ അസംബ്ലിയിലും വ്യാപക പ്രതിഷേധത്തിനിടയാക്കിയതോടെയാണ് ഒമർ അബ്ദുള്ള വിഷയത്തിൽ വ്യക്തത വരുത്തിയത്. വിഷയത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാനും നിർദേശം നൽകിയിട്ടുണ്ട്.
ഗുൽമാർഗിലെ സ്കീ റിസോർട്ടിലാണ് പരിപാടി നടന്നത്. മോഡലുകൾ അർദ്ധനഗ്ന വസ്ത്രം ധരിച്ച് പരിപാടിയിൽ പങ്കെടുത്തത് സംസ്ഥാനത്തിന്റെ സാംസ്കാരിക മൂല്യങ്ങളെ തകർത്തുവെന്നാണ് വിമർശകർ വാദിക്കുന്നത്.