FeaturedHome-bannerNationalNews

മുൻ കേന്ദ്രമന്ത്രി രാഹുലിന്റെ ഷൂ ലേസ് കെട്ടിക്കൊടുത്തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് കോൺഗ്രസ്

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രക്കിടെ മുന്‍ കേന്ദ്രമന്ത്രി രാഹുല്‍ ഗാന്ധിക്ക് ഷൂ ലേസ് കെട്ടിക്കൊടുത്തുവെന്ന ആരോപണവുമായി ബി.ജെ.പി. മുന്‍ കേന്ദ്ര കായിക- യുവജനക്ഷേമ മന്ത്രിയും ആഭ്യന്തര സഹമന്ത്രിയുമായിരുന്ന ജിതേന്ദ്ര സിങ് അല്‍വാര്‍ രാഹുല്‍ ഗാന്ധിയുടെ ലേസ് കെട്ടിക്കൊടുത്തുവെന്നായിരുന്നു ആരോപണം. ബി.ജെ.പി. ഐ.ടി. സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യയാണ് ആരോപണം ഉന്നയിച്ചത്. ഒരു വീഡിയോയും അമിത് മാളവ്യ ട്വീറ്റ് ചെയ്തു.

യാത്രയില്‍ നടക്കുന്നതിനിടെ രാഹുലിന് അഭിമുഖമായി തിരിഞ്ഞുനിന്ന ശേഷം ജിതേന്ദ്ര സിങ് അല്‍വാര്‍ കുനിഞ്ഞുനില്‍ക്കുന്ന വീഡിയോയാണ് മാളവ്യ ട്വീറ്റ് ചെയ്തത്. ‘സ്വന്തമായി ചെയ്യേണ്ടതിന് പകരം അഹങ്കാരിയായ, ഒന്നിനും കൊള്ളാത്ത വ്യക്തി അദ്ദേഹത്തിന്റെ പുറത്ത് തട്ടുകമാത്രമാണ് ചെയ്യുന്നത്. ഈ സമ്പ്രദായത്തെക്കുറിച്ചാണോ ഖാര്‍ഗേ സംസാരിക്കുന്നത്? ‘, മാളവ്യ ട്വീറ്റ് ചെയ്തു.

എന്നാല്‍, മാളവ്യയുടെ അവകാശവാദം തെറ്റാണെന്ന വിശദീകരണവുമായി ജിതേന്ദ്ര സിങ് അല്‍വാര്‍ രംഗത്തെത്തി. മാളവ്യയുടെ ആരോപണം പൂര്‍ണ്ണമായും അവാസ്ഥവമാണെന്നും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ജിതേന്ദ്ര സിങ് ട്വീറ്റ് ചെയ്തു. ട്വീറ്റ് ഡിലീറ്റ് ചെയ്ത് മാളവ്യ രാഹുല്‍ ഗാന്ധിയോട് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും വ്യക്തമാക്കി. ‘രാഹുല്‍ജി ചൂണ്ടിക്കാട്ടിയത് പ്രകാരം എന്റെ തന്നെ ഷൂ ലേസ് കെട്ടാന്‍ അദ്ദേഹം സമയം അനുവദിക്കുകയായിരുന്നു’, ജിതേന്ദ്ര സിങ് ട്വീറ്റ് ചെയ്തു.

രാഹുല്‍ ഗാന്ധിയുടേത് ലേസ്‌ലെസ് ഷൂവാണെന്നും ബി.ജെ.പി. പ്രസിഡന്റ് ജെ.പി. നദ്ദയാലും പ്രധാനമന്ത്രി മോദിയാലും നുണപറയാന്‍ നിയോഗിക്കപ്പെട്ട വ്യക്തിയെന്ന നിലയില്‍ മൂന്ന് പേരും രാഹുല്‍ ഗാന്ധിയോട് മാപ്പ് പറയണെന്നും കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ- ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ചെയര്‍പേഴ്‌സണ്‍ സുപ്രിയ ഷ്രിന്റേ ആവശ്യപ്പെട്ടു. അമിത് മാളവ്യ പങ്കുവെച്ച വീഡിയോയുടെ മറ്റൊരു ആംഗിളില്‍ നിന്നുള്ള ദൃശ്യവും കോണ്‍ഗ്രസ് പുറത്തുവിട്ടു. ജിതേന്ദ്ര സിങ് സ്വന്തം ഷൂ ലേസ് രാഹുലിന്റെ മുന്നില്‍വെച്ച് കെട്ടുന്നതിന്റെ ദൃശ്യമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ട്വീറ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button