KeralaNews

വോട്ടർ പട്ടിക: ആവശ്യമെങ്കില്‍ അപ്പീല്‍ പോകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് 2019 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ആവശ്യമെങ്കില്‍ അപ്പീല്‍ പോകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

2015ലെ വോട്ടര്‍ പട്ടിക വേണ്ടെന്നും 2019ലെ വോട്ടര്‍ പട്ടിക അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.

രണ്ടു ദിവസത്തിനുള്ളില്‍ ഇതില്‍ തീരുമാനമെടുക്കുമെന്ന് കമ്മീഷന്‍ പറഞ്ഞു. കോടതി ഉത്തരവ് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ തന്നെ നടത്താനാകുമെന്നും തെരഞ്ഞെടുപ്പ് വൈകില്ലെന്നും കമ്മീഷന്‍ അറിയിച്ചു.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതടക്കമുള്ള നടപടികള്‍ ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തണം എന്നും തദ്ദേശ തെരഞ്ഞെടുപ്പിനായി 2015 ലെ പട്ടിക പുതുക്കുന്നതിനുള്ള നടപടികള്‍ സ്റ്റേ ചെയ്യണം എന്നും ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.

എന്‍ വേണുഗോപാല്‍, എം മുരളി, കെ സുരേഷ് ബാബു എന്നീ നേതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും സംസ്ഥാന സര്‍ക്കാരിനെയും എതിര്‍കക്ഷി ആക്കിയായിരുന്നു ഹര്‍ജി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തെ സംസ്ഥാന സര്‍ക്കാര്‍ കൂടി പിന്തുണച്ചതിന് പിന്നാലെ തന്നെ കമ്മീഷനെതിരെ നിയമനടപടി ആലോചിക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button