KeralaNews

ഡോ.ഷഹ്നയുടെ ആത്മഹത്യ; ഒന്നാം പ്രതി റുവൈസിന് ജാമ്യം

കൊച്ചി: തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് പിജി വിദ്യാര്‍ഥിനി ഡോ. ഷഹ്ന ജീവനൊടുക്കിയെന്ന കേസിലെ ഒന്നാം പ്രതി ഡോ. ഇ.എ റുവൈസിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഈ മാസം ഏഴു മുതല്‍ കസ്റ്റഡിയിലാണെന്നും കസ്റ്റഡിയില്‍ തുടരേണ്ടതില്ലെന്നും വിലയിരുത്തിയാണു വ്യവസ്ഥകളോടെ ജാമ്യം.

ഈ മാസം നാലിനാണ് ഷഹ്ന ജീവനൊടുക്കിയത്. ഹര്‍ജിക്കാരനും കുടുംബാംഗങ്ങളും വന്‍തുക സ്ത്രീധനം ചോദിച്ചതാണു ജീവനൊടുക്കാന്‍ കാരണമെന്നായിരുന്നു പരാതി. റുവൈസിന്റെ പിതാവിനും നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഡോ. ഇ.എ റുവൈസിനെതിരെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശങ്ങളുണ്ടെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞു. ജീവനൊടുക്കിയ ദിവസം ഷഹ്ന റുവൈസിനെ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒഴിവാക്കി. ഷഹ്നയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് റുവൈസിന് അറിയാമായിരുന്നു.

മാതാപിതാക്കള്‍ വീട്ടില്‍ ചെന്നപ്പോള്‍ സാമ്പത്തിക വിഷയത്തെക്കുറിച്ചു സംസാരമുണ്ടായെന്നു ദൃക്‌സാക്ഷി മൊഴികളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥിയാണെന്ന ഒറ്റക്കാരണം കൊണ്ടുമാത്രമേ ജാമ്യം അനുവദിക്കുന്നത് പരിഗണിക്കാന്‍ സാധിക്കുകയുള്ളു. നിങ്ങളുടെ ഭാവി നശിപ്പിക്കപ്പെടാന്‍ പാടില്ലെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു.

അതേസമയം, ഡോ. ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വന്നു. ഡോ. റുവൈസ് മുഖത്തുനോക്കി സ്ത്രീധനം ആവശ്യപ്പെട്ടെന്ന് ഷഹ്ന ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ചതിയുടെ മുഖംമൂടി തനിക്ക് അഴിച്ചുമാറ്റാന്‍ കഴിഞ്ഞില്ല.

ഇനി ഒരാളെ വിശ്വസിക്കാനോ സ്‌നേഹിക്കാനോ കഴിയില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്. റുവൈസിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ആത്മഹത്യാക്കുറിപ്പിലെ കൂടുതല്‍ വിവരങ്ങളുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button