![](https://breakingkerala.com/wp-content/uploads/2022/10/mallikarjuna-kharge.jpg)
ന്യൂഡൽഹി: എഐസിസി അധ്യക്ഷനായി മല്ലികാർജുൻ ഖാർഗെ സ്ഥാനമേറ്റതിന് പിന്നാലെ, കോൺഗ്രസിൽ അഴിച്ചുപണി തുടങ്ങി. എഐസിസി വർക്കിങ് കമ്മിറ്റി അംഗങ്ങളും ജനറൽ സെക്രട്ടറിമാരും ചുമതലക്കാരും രാജിക്കത്ത് നൽകി.
പുതിയ അംഗങ്ങളെ ഖാർഗെ തെരഞ്ഞെടുക്കും. ഇന്ന് രാവിലെയാണ് ഖാർഗെ എഐസിസി അധ്യക്ഷനായി ചുമതലയേറ്റെടുത്തത്. അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെപ്പ് സർട്ടിഫിക്കറ്റ് പാർട്ടി ഇലക്ഷൻ അഥോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ഖാർഗെയ്ക്ക് കൈമാറി.
പാർട്ടി മുൻ അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്ന ശശി തരൂർ, അജയ് മാക്കൻ, കെ സുധാകരൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു.
താഴേത്തട്ടിൽ നിന്നും ഉയർന്നു വന്ന നേതാവാണ് മല്ലികാർജുൻ ഖാർഗെയെന്ന് പ്രസംഗത്തിൽ സോണിയാഗാന്ധി പറഞ്ഞു. വളരെ പരിചയസമ്പന്നനാണ് അദ്ദേഹം. പാർട്ടിയെ മികച്ച രീതിയിൽ നയിക്കാൻ ഖാർഗെയ്ക്ക് ആകും. അധ്യക്ഷനെ ഹൃദയം കൊണ്ട് തെരഞ്ഞെടുത്തതിൽ ഏറെ സന്തോഷം. പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തതിലൂടെ തന്റെ ചുമതല ഒഴിവാകുന്നതിൽ ആശ്വാസമുണ്ടെന്നും സോണിയാഗാന്ധി പറഞ്ഞു.
സ്ഥാനം ഒഴിഞ്ഞ സോണിയാഗാന്ധിക്ക് പാർട്ടിയുടെ നന്ദി അറിയിച്ചുകൊണ്ടുള്ള പ്രസ്താവന ജനറൽ സെക്രട്ടറി അജയ് മാക്കൻ വായിച്ചു. തെരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് യഥാർത്ഥ ആഭ്യന്തര ജനാധിപത്യം കാണിച്ചെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. സോണിയാഗാന്ധി തുടർന്നും പാർട്ടിയുടെ മാർഗദീപമായി തുടർന്നുമുണ്ടാകുമെന്നും വേണുഗോപാൽ പറഞ്ഞു.
പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുത്തത് ഏറെ അഭിമാനനിമിഷമെന്ന് മല്ലികാർജുൻ ഖാർഗെ സ്ഥാനമേറ്റശേഷം നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി. പാർട്ടിയുടെ സാധാരണ പ്രവർത്തകനായി പ്രവർത്തിക്കും. പാർട്ടിയുടെ ഏറ്റവും താഴേത്തട്ടിൽ നിന്നും പ്രവർത്തിച്ചു വന്നവനാണ് താൻ. കോൺഗ്രസ് വലിയ വെല്ലുവിളികൾ നേരിടുന്നു. കോൺഗ്രസിന് മുന്നിൽ മുമ്പും വലിയ പ്രയാസങ്ങൾ ഉണ്ടായിട്ടുണ്ട്. ഐക്യത്തോടെ ഇത്തരം പ്രയാസങ്ങൾ മറികടക്കേണ്ടതുണ്ട്.
അംബേദ്കറിന്റെ ഭരണഘടനയ്ക്കായി പോരാടണം. പ്രയത്‌നങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും പാർട്ടിയെ മുന്നോട്ടു നയിക്കും. വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെ തകർക്കും. ഉദയ്പൂർ ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങൾ എല്ലാം നടപ്പാക്കും. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കൊപ്പം ജനലക്ഷങ്ങളാണ് ചേരുന്നത്. പ്രതിസന്ധികൾക്കിടയിലും രാഹുൽ ജനങ്ങളുമായി ാശയവിനിമയം നടത്തുന്നു. രാഹുലിന്റെ യാത്രയുടെ ഊർജ്ജം വ്യർത്ഥമാകില്ലെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.