കോട്ടയത്ത് കൂടുതല്‍ സീറ്റ് വേണമെന്ന് ജോസ് പക്ഷം, ഉടക്കുമായി സി.പി.ഐ; എല്‍.ഡി.എഫ് സീറ്റ് വിഭജനം പ്രതിസന്ധിയില്‍

കോട്ടയം: കോട്ടയം ജില്ലയില്‍ ഇടത് മുന്നണി സീറ്റ് വിഭജനത്തില്‍ കല്ലുകടി. ജോസ് പക്ഷം കൂടുതല്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം. കോട്ടയത്ത് കേരള കോണ്‍ഗ്രസ് ശക്തമായ പാര്‍ട്ടിയാണെന്നും ശക്തിക്ക് അനുസരിച്ച് അര്‍ഹമായ പരിഗണന വേണമെന്നും ഇക്കാര്യത്തില്‍ സിപിഐയും സിപിഎമ്മും വിട്ടുവീഴ്ച്ചയ്ക്ക് തയാറാകണമെന്നും ജോസ് വിഭാഗം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

22 ഡിവിഷനുള്ള ജില്ലാ പഞ്ചായത്തില്‍ 12 സീറ്റുകളാണ് ജോസ് പക്ഷം ആവശ്യപ്പെടുന്നതെന്നാണ് സൂചന. എന്നാല്‍ ഒന്‍പ് സീറ്റ് നല്‍കാമെന്നാണ് സിപിഎം നിലപാട്. പത്ത് സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്. അഞ്ച് സീറ്റില്‍ മത്സരിച്ചിരുന്ന സിപിഐ കേരള കോണ്‍ഗ്രസിന് വേണ്ടി ഒരു സീറ്റ് വിട്ട് നല്‍കിയിരുന്നു. ഇപ്പോള്‍ നാല് സീറ്റ് മാത്രമാണ് സിപിഐക്കുള്ളത്.

എന്നാല്‍ സിപിഐ ഒരു സീറ്റ് കൂടി വിട്ട് നല്‍കിയാല്‍ മാത്രമേ കേരള കോണ്‍ഗ്രസിന് ഒന്‍പത് സീറ്റ് കൊടുക്കാന്‍ സാധിക്കു. പക്ഷെ സിപിഐ അതിന് തയാറല്ല. അവകാശപ്പെട്ട സീറ്റ് നിഷേധിച്ചാല്‍ പാലാ നഗരസഭ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ തനിച്ച് മത്സരിക്കുമെന്നാണ് സിപിഐ ഭീഷണി മുഴക്കുന്നത്. സിപിഐയുടെ ജില്ലാ എക്സിക്യൂട്ടീവ് യോഗം ഇന്ന് നടക്കും. യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News