FeaturedHealthKeralaNews

കേരളത്തിലെ കോവിഡ് വ്യാപനം അതിതീവ്രം; തിരിച്ചറിയാത്ത രോഗ ബാധിതർ 36 ഇരട്ടി

തിരുവനന്തപുരം: രാജ്യത്തു കോവിഡ് ബാധ ഏറ്റവും തീവ്രം കേരളത്തിലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) പഠനം പുറത്തുവന്നതിന് പിന്നാലെ തിരിച്ചറിയുന്ന കോവിഡ് ബാധിതരുടെ 36 ഇരട്ടി വരെ തിരിച്ചറിയാത്ത കോവിഡ് ബാധിതരും ഉണ്ടാകാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഐസിഎംആർ ദേശീയതലത്തിൽ നടത്തിയ രണ്ടാമത്തെ സീറോളജിക്കൽ സർവേയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം.

ഐസിഎംആർ സർവേയിൽ പരിശോധിച്ചവരിൽ 6.6% പേർക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്. ആ കണക്കുപ്രകാരം കേരളത്തിൽ ആകെ 21.78 ലക്ഷം പേർക്ക് കോവിഡ് ബാധിച്ചിരിക്കാം. കേരളത്തിൽ പരിശോധന നടത്തിയ ഓഗസ്റ്റ് 24ന് ആകെ കോവിഡ് ബാധിതർ 59,640 ആയിരുന്നു.

ടെസ്റ്റുകൾ നടത്തുന്നതിലുള്ള പ്രാദേശിക വ്യത്യാസങ്ങളും സീറോളജിക്കൽ സർവേ നടത്തിയ മേഖലകളുടെ പ്രത്യേകതയുമൊക്കെ കണക്കിൽ മാറ്റംവരുത്താനിടയുണ്ട്. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലാണ് സർവേ നടത്തിയത്. ഈ ജില്ലകളിലെ കൃത്യം കണക്ക് ഐസിഎംആർ പുറത്തുവിട്ടിട്ടില്ല.

ഇപ്പോൾ 2 ലക്ഷത്തോളം കോവിഡ് ബാധിതരുള്ള കേരളത്തിൽ അതിന്റെ 36 മടങ്ങ് എന്ന കണക്കിൽ 72 ലക്ഷത്തോളം തിരിച്ചറിയപ്പെടാത്ത കോവിഡ് ബാധിതരുണ്ടാകാം. ഒരു സമൂഹത്തിൽ 30% പേർ രോഗികളായാൽ പിന്നീടു രോഗബാധിതരുടെ എണ്ണം കുറയുമെന്നാണ് വിലയിരുത്തൽ.

ഈ കണക്കുപ്രകാരം ഈ മാസം പകുതിയോടെ കേരളത്തിൽ തിരിച്ചറിയുന്ന കോവിഡ് ബാധിതരുടെ എണ്ണം 3.5 ലക്ഷം വരെ എത്താമെന്നും അതിനുശേഷം കുറഞ്ഞു തുടങ്ങുമെന്നും കേരളത്തിലെ കോവിഡ് കണക്കുകളിൽ പഠനം നടത്തുന്ന ഡോ. എൻ.എം.അരുൺ പറഞ്ഞു.

കേരളത്തിലെ കോവിഡ് വർധനത്തോത് (മൂവിങ് ഗ്രോത്ത് റേറ്റ് – എംജിആർ) ഇപ്പോൾ ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണ്. കേരളത്തിൽ 7 ദിവസത്തെ എംജിആർ 28 ആണ്. ദേശീയതലത്തിൽ 11 മാത്രം. 30 ദിവസത്തെ എംജിആർ രാജ്യത്ത് 45 ആണെങ്കിൽ കേരളത്തി‍ൽ 98.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button