രാജ്യത്ത് പിടിമുറുക്കി കൊവിഡ്; 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 6088 പേര്‍ക്ക്, മരണസംഖ്യ 3583

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഒറ്റ ദിവസത്തിനിടെ 6,088 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,18,447 ആയി. 24 മണിക്കൂറിനിടെ 148 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 3,583 ആയി ഉയര്‍ന്നു.

66,330 സജീവ കൊവിഡ് കേസുകളാണ് രാജ്യത്തുള്ളത്. മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ അനിയന്ത്രിതമായി വര്‍ധിക്കുകയാണ്. വ്യാഴാഴ്ച മാത്രം 2,345 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ടു ചെയ്തത്. ഇതോടെ രോഗികളുടെ എണ്ണം 41,642 ആയി ഉയര്‍ന്നു.

മഹാരാഷ്ട്രയില്‍ മരണ സംഖ്യ 1454 ആയി. രോഗികളുടെ എണ്ണത്തില്‍ തമിഴ്നാട് ആണ് രണ്ടാം സ്ഥാനത്തുള്ളത്. 13,967 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ടു ചെയ്തത്. 94 പേര്‍ രോഗം ബാധിച്ചു മരിച്ചു. ഗുജറാത്തിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. 12,905 പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചു. 773 പേര്‍ മരിച്ചു.

രാജ്യതലസ്ഥാനത്ത് 11,659 പുതിയ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. 194 പേര്‍ ഇവിടെ രോഗം ബാധിച്ചു മരിച്ചു. 5,567 പേര്‍ രോഗമുക്തരായി.

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ലോകത്ത് 11ാം സ്ഥാനത്താണ് ഇന്ത്യ. 41,642 പേര്‍ ചികിത്സയിലുള്ള മഹാരാഷ്ട്രയാണ് സ്ഥിതി ഏറ്റവും രൂക്ഷമായ സംസ്ഥാനം. 48533 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്. അതിനിടെ, ലോക്‌സഭാ സെക്രട്ടറിയേറ്റിലെ ഒരു ഉദ്യോഗസ്ഥന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, ദില്ലിയില്‍ ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിക്കുന്ന പൊലീസുകാര്‍ക്കുള്ള ധനസഹായം പതിനായിരം രൂപയായി കുറച്ചു. നേരത്തെ ഒരു ലക്ഷം രൂപയായിരുന്നു ധനസഹായം. കൂടുതല്‍ പോലീസുകാര്‍ക്ക് കൊവിഡ് ബാധിക്കുന്നതിനാലും അവരുടെ ആശുപത്രി ചെലവുകള്‍ വഹിക്കുന്നത് ദില്ലി പൊലീസാണ് എന്നതിനാലുമാണ് ഇത്തരമൊരു തീരുമാനം. അതേസമയം, കൊവിഡ് ബാധിച്ച് മരിച്ച പൊലീസുകാരുടെ കുടുംബത്തിനുള്ള ധനസഹായം 7 ലക്ഷത്തില്‍ നിന്ന് 10 ലക്ഷം ആയി ഉയര്‍ത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News