KeralaNews

തൃശൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചയാള്‍ക്ക് രോഗബാധയുണ്ടായത് എവിടെ നിന്നെന്ന് വ്യക്തമല്ല,40 പേര്‍ ക്വാറന്റൈനില്‍,സംസ്‌കാരം ഇന്ന്

തൃശൂര്‍: സംസ്ഥാനത്ത് ഇന്നലെ കോവിഡ് ബാധിച്ചു മരിച്ച തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി കുമാരന്റെ (87) സംസ്‌കാരം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഇന്ന് നടക്കും. കഴിഞ്ഞ ദിവസമാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് കുമാരന്‍ മരിച്ചത്. ഇയാള്‍ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ 40 പേരെ ക്വാറന്റൈന്‍ ചെയ്തു.

ശ്വാസ തടസത്തെ തുടര്‍ന്നാണ് കുമാരന്‍ ചികിത്സ തേടിയത്. തുടര്‍ന്ന് സ്രവ പരിശോധന നടത്തിയപ്പോള്‍ ആണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കുമാരന് എങ്ങനെയാണ് രോഗബാധ ഉണ്ടായത് എന്ന കാര്യത്തില്‍ വ്യക്തമല്ല. ഇതോടെ ബന്ധുക്കളും മെഡിക്കല്‍ കോളേജില്‍ ക്വാറന്റൈനില്‍ ആണ്. 148 പേര്‍ക്കാണ് മൂന്നാം ഘട്ടത്തില്‍ മാത്രം സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. ഇന്ന് മുതല്‍ ഒരാഴ്ചയില്‍ 15,000 ടെസ്റ്റുകള്‍ നടത്തും. സമൂഹവ്യാപനം കണ്ടെത്താനുള്ള ദ്രുതപരിശോധനയുടെ ഭാഗമായിട്ടാണ് ഇത്.

അതേസമയം ഇന്നലെയും സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്നക്കം കടന്നു. 107 പേര്‍ക്കാണ് ഇന്നലെ മാത്രം കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, കോട്ടയം , കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ-39, കുവൈറ്റ്-21, സൗദി അറേബ്യ-4, റഷ്യ-2, താജിക്കിസ്ഥാന്‍-2, ഖത്തര്‍-1, ഒമാന്‍-1, ഇറ്റലി-1) 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, തമിഴ്നാട്-7, ഡല്‍ഹി-4, ഗുജറാത്ത്-1, തെലുങ്കാന-1) വന്നതാണ്. സമ്പര്‍ക്കത്തിലൂടെ 8 പേര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും മലപ്പുറം, പാലക്കാട് ജില്ലകളിലെ 2 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 41 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 14 പേരുടെയും (2 പാലക്കാട് സ്വദേശി), കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേരുടെ വീതവും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേരുടെ വീതവും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, മലപ്പുറം , കോഴിക്കോട് (തൃശൂര്‍ സ്വദേശി) ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. ഇതോടെ 1095 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 803 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

എയര്‍പോര്‍ട്ട് വഴി 47,033 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,20,590 പേരും റെയില്‍വേ വഴി 18,375 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,87,619 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,91,481 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,89,765 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1716 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 277 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4316 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 83,875 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 79,957 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 22,324 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 20,362 സാമ്പിളുകള്‍ നെഗറ്റീവ് ആയി. 5,731 റിപ്പീറ്റ് സാമ്പിള്‍ ഉള്‍പ്പെടെ ആകെ 1,11,930 സാമ്പിളുകളാണ് പരിശോധിച്ചത്.

പുതുതായി 6 ഹോട്ട് സ്പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ എരുവേശ്ശി, ഉദയഗിരി, മങ്ങാട്ടിടം, കുറ്റിയാട്ടൂര്‍, പാലക്കാട് ജില്ലയിലെ കൊടുവായൂര്‍, വയനാട് ജില്ലയിലെ പനമരം എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇതോടെ നിലവില്‍ ആകെ 144 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button