FeaturedKeralaNews

മാനസ കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; നാല് പ്രതികള്‍

കോതമംഗലം: നെല്ലിക്കുഴിയില്‍ ഡെന്റല്‍ ഹൗസ് സര്‍ജന്‍ ഡോ. മാനസയെ വെടിവച്ച് കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കോതമംഗലം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇരുന്നൂറോളം പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.

കേസില്‍ ആകെ നാലു പ്രതികളാണുള്ളത്. മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത തലശേരി രാഹുല്‍ നിവാസില്‍ രഖില്‍ (32) ആണ് ഒന്നാം പ്രതി. രഹിലിന് ബിഹാറില്‍നിന്ന് തോക്ക് വാങ്ങിക്കുന്നതിനും കൊണ്ടുവരുന്നതിനും കൂട്ടുനിന്ന കണ്ണൂര്‍ ഇടചൊവ്വാ കണ്ണംതേത്തില്‍ ആദിത്യന്‍ പ്രദീപ് (27) ആണ് രണ്ടാംപ്രതി.

തോക്കു കൊടുത്ത ബിഹാര്‍ സ്വദേശി സോനു കുമാര്‍ (22) മൂന്നാം പ്രതിയും ഇടനിലക്കാരനായ മനിഷ് കുമാര്‍ (21) നാലാം പ്രതിയുമാണ്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ കുറ്റപത്രത്തില്‍ 81 സാക്ഷികളുണ്ട്. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

ജൂലൈ 30-നായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടില്‍ തോക്കുമായെത്തിയ രഖില്‍ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു. പോലീസ് സംഘം വാരണാസി, പാറ്റ്‌ന, മുംഗീര്‍, സങ്കരാപുര്‍, ജത്യാബന്ധര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. ബിഹാറില്‍ നിന്നാണ് രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തത്. മൂന്നു പ്രതികളും ഇപ്പോഴും ജുഡീഷല്‍ കസ്റ്റഡിയിലാണ്.

ഡിവൈഎസ്പി മുഹമ്മദ് റിയാസ്, ഇന്‍സ്‌പെക്ടര്‍ വി.എസ്. വിപിന്‍, എസ്‌ഐമാരായ മാഹിന്‍ സലിം, ഷാജി കുര്യാക്കോസ്, മാര്‍ട്ടിന്‍ ജോസഫ്, കെ.വി. ബെന്നി, എഎസ്‌ഐമാരായ വി.എം. രഘുനാഥ്, ടി.എം. മുഹമ്മദ്, സിപിഒമാരായ അനൂപ്, ഷിയാസ്, ബേസില്‍, ബഷീറ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button