സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് മൂല്യനിര്‍ണയ മാനദണ്ഡമായി,വെയിറ്റേജുകൾ ഇങ്ങനെ

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് മൂല്യനിർണയ മാനദണ്ഡമായി. കുട്ടികളുടെ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ പ്രകടനം കണക്കിലെടുത്താവും പന്ത്രണ്ടാം ക്ലാസ്സ് മൂല്യനിർണയമെന്ന് അറ്റോണി ജനറൽ സുപ്രീം കോടതിയിൽ വിശദീകരിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഉന്നതപഠനത്തിന് മുന്‍ പരീക്ഷകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിബിഎസ്‌ഇ തയ്യാറാക്കിയ ഫോര്‍മുലയാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിന് പ്രീ ബോര്‍ഡ് പരീക്ഷകളുടെ മാര്‍ക്ക് പരിഗണിക്കും. പ്രാക്ടിക്കല്‍, യൂണിറ്റ്, ടേം പരീക്ഷകളുടെ മാര്‍ക്കാണ് പരിഗണിക്കുക. ഇതിന് പുറമേ പത്ത്, പതിനൊന്ന് ക്ലാസുകളിലെ വിവിധ പരീക്ഷകളുടെ മാര്‍ക്കും പരിഗണിക്കുന്ന വിധമാണ് ഫോര്‍മുല തയ്യാറാക്കിയത്. പത്ത്, പതിനൊന്ന് ക്ലാസുകളില്‍ അഞ്ചുപേപ്പറുകളില്‍ ഏറ്റവുമധികം മാര്‍ക്ക് ലഭിച്ച മൂന്ന് പേപ്പറുകളുടെ മാര്‍ക്കാണ് പരിഗണിക്കുക എന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മാനദണ്ഡത്തില്‍ പറയുന്നു.

ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത്. 12-ാം ക്ലാസ് മൂല്യനിര്‍ണയത്തിനു 30:30:40 അനുപാതത്തില്‍ ഫലം നിശ്ചയിക്കാനുള്ള ശുപാര്‍ശയാണ് വിദഗ്ധ സമിതി സമര്‍പ്പിച്ചത്. 10,11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയ്ക്ക് 30% വീതവും 12-ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയ്ക്കു 40 ശതമാനവും വെയ്‌റ്റേജ് നല്‍കാനാണ് ശുപാര്‍ശ. മൂല്യനിര്‍ണയ മാനദണ്ഡം നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ സമയപരിധി കഴിഞ്ഞദിവസം അവസാനിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News