Uncategorized

പൗരത്വ നിയമം എപ്പോൾ നടപ്പാക്കുമെന്ന് വ്യക്തമാക്കി അമിത് ഷാ

കൊല്‍ക്കത്ത: കോവിഡ്‌ വാക്‌സിനേഷനുശേഷം പൗരത്വ ഭേദഗതി നിയമ (സി.എ.എ.) പ്രകാരം അഭയാര്‍ഥികള്‍ക്ക്‌ പൗരത്വം അനുവദിക്കുന്നത്‌ ആരംഭിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ. പശ്‌ചിമ ബംഗാളിലെ മതുവ വിഭാഗം ഉള്‍പ്പടെയുള്ളവര്‍ക്ക്‌ ഇതിന്റെ ഗുണം ലഭിക്കും. മതുവ വിഭാഗത്തിന്റെ ശക്‌തികേന്ദ്രമായ താക്കൂര്‍നഗറില്‍ ബി.ജെ.പി. റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത്‌ഷാ. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ പുതിയ പൗരത്വനിയമം കൊണ്ടുവരുമെന്നു നരേന്ദ്ര മോഡി സര്‍ക്കാര്‍ 2018 ല്‍ പ്രഖ്യാപിച്ചിരുന്നു.

2019 ല്‍ വീണ്ടും അധികാരത്തില്‍ വന്നതിനു പിന്നാലെ ഇതു നടപ്പാക്കി. കഴിഞ്ഞ വര്‍ഷം കോവിഡ്‌ പ്രതിസന്ധിയെത്തുടര്‍ന്നാണ്‌ നിയമം നടപ്പാക്കുന്നത്‌ താല്‍ക്കാലികമായി നിര്‍ത്തിവച്ചതെന്നും അദ്ദേഹം പറഞ്ഞു. സി.എ.എ. സംബന്ധിച്ച്‌ ന്യൂനപക്ഷ വിഭാഗങ്ങളെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിച്ചുവെന്നും രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ പൗരത്വത്തെ നിയമം ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.”മമത ദീദി (മമതാ ബാനര്‍ജി) പറഞ്ഞു ബി.ജെ.പി. തെറ്റായ വാഗ്‌ദാനങ്ങളാണ്‌ നല്‍കുന്നതെന്ന്‌. സി.എ.എയെ എതിര്‍ത്തുകൊണ്ട്‌ അവര്‍ പറഞ്ഞു,

ഇതു നടപ്പാക്കാന്‍ അനുദവിക്കില്ല. പക്ഷേ, ബി.ജെ.പി. എക്കാലത്തും വാഗ്‌ദാനങ്ങള്‍ പാലിക്കാന്‍ ബാധ്യസ്‌ഥമാണ്‌. ഞങ്ങള്‍ ഈ നിയമം കൊണ്ടുവന്നു; അഭയാര്‍ഥികള്‍ക്കു പൗരത്വം ലഭ്യമാക്കുക തന്നെ ചെയ്യും. കോവിഡ്‌ വാക്‌സിനേഷന്‍ പൂര്‍ത്തിയാകുന്നതോടെ അഭയാര്‍ഥികള്‍ക്ക്‌ സി.എ.എ. പ്രകാരം പൗരത്വം നല്‍കുന്നത്‌ ആരംഭിക്കും.”-അമിത്‌ഷാ കൂട്ടിച്ചേര്‍ത്തു.

ബംഗ്ലദേശിന്റെ രൂപീകരണത്തിനുശേഷം മതപീഡനം മൂലം അഭയാര്‍ഥികളായി എത്തിയവരാണ്‌ മതുവ വിഭാഗം. 30 ലക്ഷത്തിലേറെ വരുന്ന മതുവകള്‍ക്ക്‌ പശ്‌ചിമബംഗാളിലെ നാദിയ, ഉത്തര-ദക്ഷിണ 24 പര്‍ഗാനാസ്‌ ജില്ലകളിലെ 60 ലേറെ നിയമസഭാ സീറ്റുകളില്‍ നിര്‍ണായക സാധ്വീനമുണ്ട്‌.
ഇവരില്‍ ഒരു വിഭാഗം ബി.ജെ.പിക്ക്‌ പിന്നില്‍ അണിനിരക്കുമ്പോള്‍ മറ്റൊരു വിഭാഗം മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനെയാണു പിന്തുണയ്‌ക്കുന്നത്‌.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button