യുദ്ധക്കപ്പലില്‍ നിന്ന് വിക്ഷേപണം,പുതു ചരിത്രമെഴുതി ബ്രഹ്മോസ്‌

ദില്ലി: ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ മറ്റൊരു ഘട്ടവും വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. തദ്ദേശീയമായി നിര്‍മിച്ച ഇന്ത്യന്‍ നാവികസേനയുടെ സ്റ്റെല്‍ത്ത് ഡിസ്‌ട്രോയറായ ഐഎന്‍എസ് ചെന്നൈയില്‍ നിന്ന് അറബിക്കടലില്‍ വിന്യസിച്ച ടാര്‍ഗെറ്റിലേക്ക് ആക്രമണം യുദ്ധക്കപ്പലില്‍ നിന്നുള്ള ക്രൂസ് മിസൈല്‍ വിക്ഷേപണം ഇന്ത്യ വിജയകരമാക്കിയത്.പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ)യുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം.

ഇന്ത്യയുടെ പ്രൈം സ്ട്രൈക്ക് മിസൈല്‍ എന്ന നിലയില്‍ ബ്രഹ്മോസ് നാവിക, ഉപരിതല ആക്രമണത്തിന് മികച്ചതാണ്. മിസൈല്‍ വിജയകരമായി വിക്ഷേപിച്ചതിന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഡിആര്‍ഡിഒ, ബ്രഹ്മോസ്, ഇന്ത്യന്‍ നേവി എന്നിവരെ അഭിനന്ദിച്ചു.

ചെയര്‍മാന്‍ ഡിആര്‍ഡിഒ ജി. സതീഷ് റെഡ്ഡി, ശാസ്ത്രജ്ഞരെയും ഡിആര്‍ഡിഒ, ബ്രഹ്മോസ്, ഇന്ത്യന്‍ നേവി, വ്യവസായ മേഖലയിലെ എല്ലാ ഉദ്യോഗസ്ഥരെയും അഭിനന്ദിച്ചു. ഇന്ത്യയും റഷ്യയും ചേര്‍ന്നു വികസിപ്പിച്ചതാണു ബ്രഹ്മോസ് മിസൈല്‍. ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് കൊല്‍ക്കത്ത, രണ്‍വീര്‍, തല്‍വാര്‍ എന്നീ കപ്പലുകള്‍ക്കും കരയാക്രമണ ബ്രഹ്മോസ് വിക്ഷേപിക്കാനുള്ള ശേഷിയുണ്ട്. യുഎസ്, റഷ്യ, ബ്രിട്ടന്‍, ചൈന എന്നീ രാജ്യങ്ങളുടെ നാവികസേനയ്ക്കാണു സമാനമായ ആക്രമണശേഷിയുള്ള മിസൈലുകള്‍ സ്വന്തമായുള്ളത്.

യുദ്ധക്കപ്പലില്‍ നിന്നുള്ള ക്രൂസ് മിസൈല്‍ യാഥാര്‍ഥ്യമായതോടെ സമുദ്രശക്തിയില്‍ ഇന്ത്യയോടു മത്സരിക്കുന്ന ചൈനയുടെ സാമ്പത്തികേന്ദ്രമായ കിഴക്കന്‍ തീരത്ത് ഇന്ത്യന്‍ നാവികസേനയ്ക്കു വെല്ലുവിളി ഉയര്‍ത്താനാവുമെന്നാണ് പ്രതിരോധ ഗവേഷകര്‍ പറയുന്നത്. നിലവില്‍ ബ്രഹ്മോസ് മിസൈലിന്റെ അഞ്ചോളം ആക്രമണ രീതികള്‍ ഇന്ത്യ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്.

കരയില്‍നിന്നു കരയിലേക്കു തൊടുത്തുവിടുന്ന കരസേനാ പതിപ്പ്, കരയില്‍നിന്നു വിക്ഷേപിച്ചു കപ്പലിനെ തകര്‍ക്കുന്ന പതിപ്പ്, കപ്പലില്‍നിന്നു തൊടുത്തുവിട്ട് മറ്റു കപ്പലിനെ തകര്‍ക്കുന്ന പതിപ്പ്, മുങ്ങിക്കപ്പലില്‍ നിന്നു വിക്ഷേപിച്ച് മറ്റു കപ്പലുകളെ തകര്‍ക്കുന്ന പതിപ്പ് ,വിമാനത്തില്‍നിന്നു തൊടുത്തുവിട്ട് നിലത്തെ ലക്ഷ്യങ്ങള്‍ തകര്‍ക്കുന്ന പതിപ്പ്- എന്നിങ്ങനെയാണ് ഇവ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News