KeralaNews

ബ്രഹ്മപുരം തീപിടിത്തം: കോർപറേഷൻ 19.12 കോടി നഷ്ടപരിഹാരം നല്‍കണം? നടപടിയുമായി സോ​ൺ​ഡ ഇ​ൻ​ഫ്രാ​ടെ​ക്

കൊച്ചി: ബ്രഹ്മപുരത്ത് ബയോമൈനിങ്ങിന് അനുമതി നിഷേധിച്ചതിന് പിന്നാലെ കൊച്ചി കോർപറേഷനും കെഎസ്ഐഡിസിക്കുമെതിരെ കരാർ കമ്പനിയായിരുന്ന സോൺഡ ഇൻഫ്രാടെക് കമ്പനി ആർബിട്രേഷൻ നടപടി ആരംഭിച്ചു. ഒത്തുതീർപ്പ് വ്യവസ്ഥയെന്ന നിലയിൽ 19.12 കോടിയാണ് സോൺഡ കൊച്ചി കോർപറേഷനിൽ നിന്ന് ആവശ്യപ്പെടുന്നത്.

ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യത്തിലുണ്ടായ തീപിടിത്തത്തിനു ശേഷം ബയോമൈനിങ് നടത്താൻ അനുമതി നിഷേധിച്ചത് കരാർ ലംഘനമാണെന്ന് ആർബിട്രേഷൻ നോട്ടീസിൽ പറയുന്നു. സിക്കിം ഹൈക്കോടതി റിട്ട. ചീഫ് ജസ്റ്റിസ് പയസ് സി. കുര്യാക്കോസിനെയാണ് ആർബിട്രേറ്ററായി നിയോഗിച്ചത്. കോർപറേഷനും കെ.എസ്.ഐ.ഡി.സിയും 30 ദിവസത്തിനകം തങ്ങളുടെ തീരുമാനം അറിയിക്കണം.

പ്രവൃത്തിക്ക് അനുമതി നൽകുന്നത് മുതൽ ഓരോ കാര്യങ്ങളിലും തീരുമാനമെടുക്കുന്നതിൽ കാലതാമസം വരുത്തി. പ്ലാന്റിൽ അടിസ്ഥാന സംവിധാനങ്ങൾ സജ്ജമാക്കിയില്ല, ക്യാപിങ്ങിന് അനുമതി നൽകിയില്ല, പ്ലാന്റിൽ വൈദ്യുതി കണക്ഷനോ സുഗമമായ യാത്രാ സൗകര്യമോ ഒരുക്കിയില്ല, ഫണ്ട് നൽകുന്നതിൽ വീഴ്ചവരുത്തി എന്നിങ്ങനെ ഗുരുതര ആരോപണങ്ങളാണ് കോർപറേഷനെതിരെ കമ്പനി ഉന്നയിക്കുന്നത്.

50 ശതമാനം പ്രവൃത്തിയും പൂർത്തിയാക്കിയതിനുള്ള പ്രതിഫലമായി 8.23 കോടി ആവശ്യപ്പെട്ട് ഏപ്രിൽ രണ്ടിന് കോർപറേഷന് കത്ത് അയച്ചെങ്കിലും മറുപടി ലഭിച്ചില്ല. ബയോമൈനിങ് പുരോഗതി വിലയിരുത്തുന്നതിനായി സംയുക്ത പരിശോധന നടത്തണമെന്ന അഭ്യർഥനയും പരിഗണിച്ചില്ല.

കരാർ കാലാവധി അവസാനിച്ചുവെന്ന കാരണം പറഞ്ഞ് പദ്ധതി പ്രദേശത്തുനിന്ന് സോൺഡയുടെ മെഷിനുകൾ മാറ്റാൻ അനുവദിച്ചില്ല. കരാറിന് വിരുദ്ധമായി പ്രതിഫലം തടഞ്ഞതിനും മെഷിനുകൾ പിടിച്ചുവെച്ചതിനും നഷ്‌ടപരിഹാരം നൽകണമെന്നാണ് കമ്പനിയുടെ ആവശ്യം. തടഞ്ഞുവെച്ച 13.63 കോടിയും കോർപറേഷന്റെ കരാർ വിരുദ്ധ പ്രവർത്തനം മൂലമുണ്ടായ നാശനഷ്‌ടങ്ങൾക്ക് പകരമായി 5.49 കോടിയും ഉൾപ്പെടെ 19.12 കോടിയാണ് സോൺഡ ആവശ്യപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button