ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാനെ പുറത്താക്കി ഒത്തുതീര്‍പ്പിന് നീക്കം?മുന്നറിയിപ്പുമായി മഞ്ഞപ്പട

കൊച്ചി:രാജ്യത്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ അസാ
ദാരണ സംഭവവികാസങ്ങള്‍ സൃഷ്ടിച്ച്‌ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നോക്കൗട്ട് മത്സരത്തിനിടെ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ കോലാഹലങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ബംഗളുരു-ബ്ലാസ്റ്റേഴ്സ് ആദ്യ നോക്കൗൗട്ട് മത്സരത്തില്‍ അനുവദിച്ച വിവാദ ഗോളിനെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് കളം വിട്ടിരുന്നു.

വിവാദത്തിലായ കളിയുടെ തുടര്‍ച്ചയായി ഇതിനോടനുബന്ധിച്ച് ശക്തമായ പ്രതിഷേധങ്ങളാണ് ഇപ്പോഴും തുടരുന്നത്. സുനില്‍ ഛേത്രി ആയിരുന്നു ബ്ലാസ്റ്റേഴ്സിനെതിരെ ഗോള്‍ നേടിയത്. ഇതേ തുടര്‍ന്ന് ഛേത്രിക്കും ധാരാളം സൈബര്‍ അക്രമണങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ബംഗലൂരു കോച്ചും സുില്‍ ഛേത്രിയുടെ ഭാര്യയും രംഗത്തെത്തിയിരുന്നു.

കളി ബഹിഷ്‌കരിക്കുക എന്നത് വളരെ രൂക്ഷമായ തെറ്റായതിനാല്‍ ബ്ലാസ്റ്റേഴ്സിന് കടുത്ത നടപടി നേരിടേണ്ടി വന്നേക്കും എന്നായിരുന്നു വാര്‍ത്തകള്‍. കോച്ചിനെ വിലക്കുക, ടീമിനെ വിലക്കുക തുടങ്ങിയ നടപടികള്‍ നേരിടേണ്ടി വരുമോ എന്ന പേടിയിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍.

ഐഎസ്എല്ലില്‍ റഫറിയിംഗ് പിഴവുകള്‍ സര്‍വസാധാരണമാണ്. നിരവധി പരാതികള്‍ പല ടീമുകളുടെ ഭാഗത്തു നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്. റഫറിമാരുടെ തീരുമാനങ്ങള്‍ മോശമാവുന്നത് ടീമിന്റെ പ്രകടനത്തെ തന്നെ ബാധിക്കുന്നു എന്ന വാദത്തിലാണ് ആരാധകര്‍.

ബഹിഷ്‌കരണ വിഷയത്തില്‍ എന്തു നപടിയാണ് സംഘാടകര്‍ സ്വീകരിക്കുന്നത് എന്നറിയാന്‍ കാത്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ ആരാധകര്‍. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ എല്ലാം നിലനില്‍ക്കേ കോച്ച് ഇവാന്‍ വുക്കുമനോവിച്ചിനുള്ള പിന്തുണ ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പട അവരുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ പുറത്ത് വീട്ടിരിക്കുകയാണ്.

വളരെയധികം ബുദ്ധിമുട്ടേറിയ ദിനങ്ങളിലൂടെയാണ് നമ്മള്‍ കടന്നു പോയത്. മുന്‍പോട്ട് പോകുക എന്നത് നമ്മളെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമായിരുന്നില്ല. പക്ഷെ ഇപ്പോഴും ഞങ്ങള്‍ അടിവരയിട്ട് പറയുന്നു, ഞങ്ങള്‍ പൂര്‍ണമായും കോച്ചിനെ പിന്തുണയ്ക്കുന്നു.

തിരികെ കേരളത്തിലെത്തിയ അദ്ദേഹത്തിന് കിട്ടിയ സ്വീകരണം അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. ഐഎസ്എല്ലിലെ ഏറ്റവും പ്രാഫഷണല്‍ കോച്ചുമാരില്‍ ഒരാളായ ഇവാന്‍ എടുത്ത തീരുമാനം കേവലം അന്നു നടന്ന സംഭവത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല.

മറിച്ച് കാലങ്ങളായി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടുക്കപ്പെട്ടിട്ടുള്ള അനേകം തെറ്റായ തീരുമാനങ്ങള്‍ക്കെതിരെയാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. റഫറി ക്രിസ്റ്റല്‍ ജോണ്‍ ആ സന്ദര്‍ഭം ശരിയായി കൈകാര്യം ചെയ്യേണ്ടതായിരുന്നു.

ഈ സംഭവം അന്വേഷിച്ച എഐഎഫ്എഫ് കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ഏക ഫുട്‌ബോളര്‍ക്ക് ഗോള്‍ നിലനില്‍ക്കില്ല എന്ന് തോന്നിയത്, മറ്റു നാലുപേര്‍ക്കും അങ്ങനെ തോന്നാതിരുന്നതും ഇതോടൊപ്പം കുട്ടിചേര്‍ത്ത് വായിക്കേണ്ടതാണ്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഐ എസ് എല്ലിലെ ടീമുകള്‍ റഫറിമാരുടെ ഇത്തരം തെറ്റായ തീരുമാനങ്ങള്‍ കാരണം ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്. അനവധി കോച്ചുകള്‍ അത് ചുണ്ടികാണിച്ചിട്ടുമുണ്ട്. കനത്ത തിരിച്ചടികള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്ന് അറിയാമെങ്കിലും ഇത്തരമൊരു സംഭവം തെറ്റുകള്‍ക്ക് അറുതി വരുത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ക്ലബിന് വേണ്ടിയാണ് ഇവാന്‍ ഇത്തരമൊരു പ്രവര്‍ത്തി ചെയ്തത്. ആയതിനാല്‍ അദ്ദേഹം തന്നെ ക്ലബ്ബിന്റെ അമരത്തില്‍ തുടരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനായി ക്ലബ് അദ്ദേഹത്തിനൊപ്പം നില്‍ക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നും മഞ്ഞപ്പടയുടെ കുറിപ്പില്‍ വ്യക്തമാക്കുന്നു.

അതേസമയം, ഇവാന്‍ വുക്കുമനോവിച്ചിന് മാത്രം ശിക്ഷവിധിച്ച് പ്രശ്‌നം അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നുവെന്ന സംശയങ്ങളും ബലപ്പെടുന്നുണ്ട്. ഇത്തരത്തില്‍ ക്ലബിന്റെ ഭാഗത്തു നിന്നും ഒത്തുതീര്‍പ്പ് ഉണ്ടായാല്‍ ആരാധകര്‍ വെറുതെയിരിക്കില്ലെന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

അതേസമയം, വിവാദ സംഭവങ്ങളുടെ പേരില്‍ ബ്ലാസ്റ്റേഴ്സിനെതിരെയോ കോച്ച് ഇവാനെതിരെയോ കടുത്ത നടപടികള്‍ ഉണ്ടാവരുതെന്ന് എഫ്എസ്ഡിഎല്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News