പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് ന്യൂനപക്ഷ മോര്‍ച്ചാ നേതാവ് ബിജെപിയില്‍ നിന്ന് രാജിവെച്ചു

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് ന്യൂനപക്ഷ മോര്‍ച്ചാ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സയ്യിദ് താഹ ബാഫഖി തങ്ങള്‍ ബിജെപിയില്‍ നിന്ന് രാജി വച്ചു. മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായിരുന്ന സയ്യിദ് അബ്ദു റഹിമാന്‍ ബാഫഖി തങ്ങളുടെ കൊച്ചുമകനാണ് താഹ ബാഫഖി തങ്ങള്‍.
സമുദായത്തെ ദു:ഖത്തിലാക്കി പാര്‍ട്ടിയില്‍ നില്‍ക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഞാന്‍ പൂര്‍ണ ഇസ്ലാം മത വിശ്വാസിയാണ്. എന്ന് കരുതി മറ്റ് മതക്കാരുമായി എനിക്ക് അഭിപ്രായ വ്യത്യാസങ്ങളുമില്ല. എനിക്ക് മറ്റ് മതക്കാരുമായി നല്ല ബന്ധം തന്നെയാണുള്ളത്. മുസ്ലിം സമുദായം പക്ഷേ ഇന്ന് പരിഭ്രാന്തിയിലാണ്. എന്നിട്ടും കേന്ദ്രസര്‍ക്കാര്‍ ഒരു സര്‍വകക്ഷിയോഗം പോലും വിളിക്കുന്നില്ല’, അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ സമുദായത്തെ ദുഃഖത്തിലാക്കി ഈ പാര്‍ട്ടിയില്‍ നില്‍ക്കാന്‍ തനിക്ക് താത്പര്യമില്ല. ഒന്നു രണ്ടാഴ്ച ഞാന്‍ എന്തെങ്കിലും തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കുമോ, സര്‍വകക്ഷിയോഗം വിളിക്കുമോ എന്നെല്ലാം കാത്തിരുന്നു. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ല. നമ്മുടെ രാജ്യത്ത് പല അക്രമങ്ങളും ഇതിന്റെ പേരില്‍ നടക്കുകയാണ്, തങ്ങള്‍ വ്യക്തമാക്കി.
ബാഫഖി തങ്ങള്‍ ട്രസ്റ്റിന്റെ ചെയര്‍മാനാണ് അദ്ദേഹം ഇപ്പോള്‍. ഓഗസ്റ്റില്‍ അദ്ദേഹം ലീഗ് അംഗത്വം രാജിവെച്ചാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. അന്ന് തങ്ങള്‍ക്കൊപ്പം ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള 23 പേര്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്തിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News