EntertainmentKeralaNews

അന്നത്തെ ബജറ്റിനനുസരിച്ച് ഞങ്ങള്‍ക്ക് കൊടുക്കാന്‍ പറ്റുന്ന പ്രതിഫലം കൊടുത്തു, സന്തോഷത്തോടെ അവര്‍ അത് വാങ്ങി‘ബിരിയാണി’യിൽ കനിയുടെ പ്രതിഫലം 70000 രൂപ; വിശദീകരണവുമായി സംവിധായകൻ സജിൻ

കൊച്ചി:’ബിരിയാണി’ സിനിമയുമായി ബന്ധപ്പെട്ട് നടി കനി കുസൃതിയുടെ വെളിപ്പെടുത്തലില്‍ വിശദീകരണവുമായി ചിത്രത്തിന്റെ സംവിധായകന്‍ സജിന്‍ ബാബു. അന്നത്തെ ബജറ്റിനനുസരിച്ചുള്ള പ്രതിഫലമാണ് അന്ന് കനി കുസൃതിക്കു നല്‍കിയിരുന്നതെന്നും പിന്നീടുള്ള സിനിമയുടെ എല്ലാ കാര്യങ്ങളിലും കനി സഹകരിച്ചിട്ടുണ്ടെന്നും സജിന്‍ പറയുന്നു.

‘ബിരിയാണി’ സിനിമ ചെയ്തത് ഒട്ടും താല്‍പര്യത്തോടെയല്ലെന്നും പൈസയുടെ കാര്യം ഓര്‍ത്ത് ചെയ്തതായിരുന്നുവെന്നും കനി ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു. എഴുപതിനായിരം രൂപയാണ് അന്ന് അതില്‍ അഭിനയിച്ചതിന് തനിക്കു ലഭിച്ച പ്രതിഫലമെന്നും കനി തുറന്നു പറഞ്ഞിരുന്നു.

സജിന്‍ ബാബുവിന്റെ വാക്കുകള്‍: ”കുറെ കാലം മുന്നേ ‘ബിരിയാണി’ എന്ന സിനിമ ഞാന്‍ എഴുതി സംവിധാനം ചെയ്തതാണ്. അതിന്റെ രാഷ്ട്രീയവും, കാഴ്ചപ്പാടും എല്ലാം എന്റേതാണ്. അത് ആദ്യമായി പ്രദര്‍ശിപ്പിച്ച ഇറ്റലിയിലെ ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് ഉള്‍പ്പെടെ ദേശീയ അവാര്‍ഡും സംസ്ഥാന പുരസ്‌കാരവും നിരവധി രാജ്യാന്തര പുരസ്‌കാരങ്ങളും അംഗീകാരങ്ങളും അഭിനന്ദനങ്ങളും എല്ലാം കിട്ടിയിരുന്നു.

സിനിമയുടെ രാഷ്ട്രീയം എന്തെന്ന് മനസ്സിലാകേണ്ടവര്‍ക്ക് മനസ്സിലാകുകയും അല്ലാത്തവര്‍ എന്നോട് ചോദിക്കുമ്പോള്‍ എനിക്കുള്ള മറുപടിയും ഞാന്‍ അന്നേ കൊടുത്തിരുന്നു. ഇപ്പോഴും അതിന് വ്യക്തമായതും ഞാന്‍ നേരിട്ടതും ജീവിച്ചതും അനുഭവിച്ചതും ആയ ജീവിതാനുഭവം കൊണ്ടുള്ള മറുപടി എനിക്ക് ഉണ്ട് താനും. ഞാനും എന്റെ കൂടെ വര്‍ക്ക് ചെയത സുഹൃത്തുക്കള്‍ അടങ്ങിയ ക്രൂവും വളരെ ചെറിയ പൈസയില്‍ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണത്.

ആ സിനിമയിലെ പ്രധാന കഥാപാത്രം ചെയ്ത കനി, നമ്മുടെ അന്നത്തെ ബജറ്റിനനുസരിച്ച് ഞങ്ങള്‍ക്ക് കൊടുക്കാന്‍ പറ്റുന്ന പ്രതിഫലം കൊടുക്കുകയും അത് സന്തോഷത്തോടെ അവര്‍ അത് വാങ്ങിയതുമാണ്. ആ ചിത്രത്തിന്റെ പിന്നീടുള്ള എല്ലാ കാര്യങ്ങളിലും അവര്‍ സഹകരിച്ചിട്ടുമുണ്ട്.

ആ സിനിമ ചിത്രീകരണം നടക്കുമ്പോഴും, ഇപ്പോഴും വ്യക്തിപരമായി യാതൊരു വിധ പ്രശ്‌നങ്ങളും ഞാനും കനിയും തമ്മില്‍ ഇല്ല എന്ന് മാത്രമല്ല, എന്തെങ്കിലും ആവശ്യം വന്നാല്‍ വിളിക്കുന്നതിനോ സംസാരിക്കുന്നതിനോ ഒരു പ്രശ്‌നവും ഇല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഇതിനേക്കാളൊക്കെ വലുത് ഒരു ഇന്ത്യന്‍ സിനിമ മുപ്പത് കൊല്ലത്തിന് ശേഷം മെയിന്‍ കോംബറ്റീഷനില്‍ മത്സരിച്ച് ആദ്യമായി ഗ്രാന്‍ഡ് പ്രി അവാര്‍ഡ് നേടി എന്നതാണ്. ഇത്രയും കാലത്തിനിടയ്ക്ക് ‘ബിരിയാണി’യെ കുറിച്ച് അധികം ചര്‍ച്ച ചെയ്യാത്തവര്‍ കാനില്‍ ഒരു സിനിമ നേടിയ നേട്ടത്തിനെ ഇകഴ്ത്തി കാണിക്കാന്‍ വേണ്ടി ‘ബിരിയാണി’യുടെ രാഷ്ട്രീയം വലിച്ചിഴയ്ക്കുന്നതായാണ് എനിക്ക് തോന്നുന്നത്.

‘ബിരിയാണി’ക്ക് മുമ്പും, ഞാന്‍ ചെയ്ത സിനിമകളില്‍ രാഷ്ട്രീയം ഉണ്ട്. അതിനു ശേഷം ചെയ്ത ‘തിയറ്റര്‍’എന്ന റിലീസ് ആകാന്‍ പോകുന്ന സിനിമയിലും വ്യക്തമായ രാഷ്ട്രീയം ഉണ്ട് എന്ന് പറഞ്ഞു കൊണ്ട് നിര്‍ത്തുന്നു. ഇത് ഇന്ന് രാവിലെ മുതല്‍ എന്നെ വിളിക്കുന്നവരോടുള്ള മറുപടിയാണ്.”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button