ബിപോർജോയ് തീവ്രമായി;മുബൈയിൽ കനത്ത മഴ,വിമാനസർവീസുകൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദേശം

മുംബൈ: അറബിക്കടലിനു മുകളിലായി രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ ‘ബിപോർജോയ്’ ഗുജറാത്ത് – പാക്കിസ്ഥാൻ അതിർത്തി ഭാഗത്തേക്കു നീങ്ങുകയാണെന്നു കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന ചുഴലിക്കാറ്റായി ബിപോർജോയ് ജൂൺ 15ന് ഉച്ചയോടെ സൗരാഷ്ട്ര, കച്ച്, മാൻഡ്‌വി (ഗുജറാത്ത്), കറാച്ചി (പാക്കിസ്ഥാൻ) എന്നിവടങ്ങളിലേക്ക് എത്തുമെന്നാണ് അറിയിപ്പ്. നിലവിൽ പോർബന്തറിൽനിന്ന് 340 കിലോമീറ്റർ തെക്ക് പടിഞ്ഞാറായാണ് ചുഴലിക്കാറ്റ് നിലകൊള്ളുന്നത്.

ബിപോർജോയ് ചുഴലിക്കാറ്റ് അതീതീവ്രതമായതോടെ മുംബെെ വിമാനത്താവളത്തിലെ 09/27 റൺവേ താത്ക്കാലികമായി അടച്ചു. ഇതോടെ മുംബെെ കേന്ദ്രീകരിച്ചുള്ള നിരവധി വിമാനസർവീസുകൾ വെെകുന്നതായും ചിലത് റദ്ദാക്കിയതായും വിമാന കമ്പനികൾ അറിയിച്ചു.

കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രി മുംബൈയില്‍ ഇറങ്ങേണ്ടിയിരുന്ന നാല് വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായാണ് വിവരം. വിമാനങ്ങൾ വൈകിയതോടെ യാത്രക്കാരില്‍ പലരും അധികൃതരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. തുടർന്ന് നിയന്ത്രണാതീതമായ സാഹചര്യങ്ങള്‍ ഉണ്ടായതിനാലാണ് ഷെഡ്യൂളിൽ മാറ്റങ്ങൾ വരുത്താൻ നിർബന്ധിതരായതെന്ന് വിമാനക്കമ്പനികൾ അറിയിച്ചു.

തടസ്സങ്ങളിൽ പരിഹാരമുണ്ടാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നതായി എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും അവർ ട്വിറ്ററിലൂടെ അറിയിച്ചു.

ബിപോര്‍ജോയ് തീവ്രമായതിന്റെ ഫലമായുണ്ടാകുന്ന ശക്തമായ കാറ്റാണ് മുംബൈ വിമാനത്താവളത്തിൽ സര്‍വീസിന് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മുംബൈയിലും മഹാരാഷ്ട്രയുടെ മറ്റു തീരപ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലകളാണ് അടിച്ചുകയറുന്നത്. അടുത്ത മണിക്കൂറുകളിലും ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News