ഈ മൂന്നു ചാനലുകള്‍ക്ക് ഇനി പരസ്യമില്ല; റേറ്റിംഗില്‍ കൃതൃമം കാണിച്ച ചാനലുകളെ കരിമ്പട്ടികയില്‍പ്പെടുത്തി ബജാജ്

മുംബൈ: ടി.ആര്‍.പി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ച മൂന്ന് ചാനലുകളെ കരിമ്പട്ടികയില്‍ പെടുത്തി ബജാജ് മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ്. റിപ്പബ്ലിക്ക് ഉള്‍പ്പടെ മൂന്ന് ചാനലുകള്‍ ടിആര്‍പി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ചുവെന്ന് മുംബൈ പോലീസിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് രാജീവ് നിലപാട് വ്യക്തമാക്കിയത്.

സമൂഹത്തില്‍ വിഷം വമിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കാന്‍ ബാജാജിനാകില്ല. ബിസിനസില്‍ ബ്രാന്‍ഡ് വളര്‍ത്തിയെടുക്കേണ്ടത് പ്രധാനം തന്നെയാണ്. എന്നാല്‍ വ്യവസായം പടുത്തുയര്‍ത്തുക മാത്രമാകരുത് ബിസിനസ് സ്ഥാപനങ്ങളുടെ ലക്ഷ്യം. സമൂഹത്തിന്റെ നന്മകൂടി ലക്ഷ്യം വക്കേണ്ടതുണ്ട്. രാജീവ് പറഞ്ഞു.

റിപ്പബ്ലിക് ടിവി, ബോക്സ് സിനിമ, ഫക്ത് മറാത്തി എന്നീ ചാനലുകള്‍ ടിആര്‍പി റേറ്റിംഗ് വിവരങ്ങള്‍ നല്‍കുന്ന ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലില്‍ രഹസ്യമായി ഇടപെട്ട് വിവരങ്ങളില്‍ കൃത്രിമത്വം കാണിച്ചുവെന്നാണ് പോലീസ് നല്‍കുന്ന വിവരം.

റിപ്പബ്ലിക് ചാനല്‍ അധികൃതര്‍ക്ക് മുംബൈ പോലീസ് സമന്‍സ് അയച്ചിട്ടുണ്ട്. ഫക്ത് ഭാരതിന്റെയും ബോക്സ് സിനിമയുടെയും ഉടമസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News