CrimeKeralaNews

66 കാരന്റെ ഭാര്യ,മകളെ പൊന്നുപോലെ നോക്കാമെന്ന് ഉറപ്പ്,കേസ് വേണ്ട പണം മതിയെന്ന് പരാതിക്കാരന്‍,ഒടുവില്‍ അശ്വതി അച്ചു കുടുങ്ങിയപ്പോള്‍

തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി 66-കാരനില്‍നിന്ന് പണം തട്ടിയ കേസില്‍ അറസ്റ്റിലായ അശ്വതി അച്ചു(39)വിനെതിരേ നേരത്തെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് പോലീസ്. എന്നാല്‍ ഇതില്‍ മിക്ക പരാതികളും കേസുകളും പിന്നീട് ഒത്തുതീര്‍പ്പാക്കിയെന്നാണ് വിവരം. വിവാഹത്തിന് സമ്മതമാണെന്ന് പറഞ്ഞാണ് റിട്ട. ബാങ്ക് ജീവനക്കാരനായ 66-കാരനെ അശ്വതി അച്ചു കബളിപ്പിച്ചത്. തട്ടിപ്പിനിരയായെന്ന് ബോധ്യപ്പെട്ടെങ്കിലും സംഭവം കേസാക്കാന്‍ ഇദ്ദേഹവും ആദ്യം തയ്യാറായിരുന്നില്ല.

തന്റെ പണം തിരികെകിട്ടിയാല്‍ മതിയെന്ന് മാത്രമായിരുന്നു ഇദ്ദേഹം ആദ്യം ആവശ്യപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ അശ്വതി അച്ചു പണം തിരികെനല്‍കാതിരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ 66-കാരന്‍ കേസുമായി മുന്നോട്ടുപോവുകയും പൂവാര്‍ പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു.

കൊല്ലം അഞ്ചല്‍ സ്വദേശിയായ അശ്വതി അച്ചു തിരുവനന്തപുരം പേരൂര്‍ക്കടയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് താമസിക്കുന്നത്. റിട്ട. ബാങ്ക് ജീവനക്കാരനെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് 40,000 രൂപയാണ് അശ്വതി തട്ടിയെടുത്തത്. പരാതിക്കാരന്റെ ഭാര്യ നേരത്തെ മരിച്ചതാണ്. രണ്ടുപെണ്‍മക്കളില്‍ ഒരാളുടെ വിവാഹം കഴിഞ്ഞു. മറ്റൊരു മകള്‍ ഭിന്നശേഷിക്കാരിയാണ്. ഈ മകളെ പരിചരിക്കാനും സംരക്ഷിക്കാനുമായാണ് പരാതിക്കാരന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.

ഇതിനിടെ മോഹനന്‍ എന്നയാളാണ് അശ്വതി അച്ചുവിനെ പരാതിക്കാരന് പരിചയപ്പെടുത്തി നല്‍കിയത്. പരാതിക്കാരന്‍ ഇവരെ നേരിട്ട് കണ്ടതോടെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ തനിക്ക് 40,000 രൂപയുടെ ബാധ്യതയുണ്ടെന്നും അത് തീര്‍ത്തിട്ടേ വിവാഹം കഴിക്കാനാവൂ എന്നും പറഞ്ഞു. ഇതോടെയാണ് പരാതിക്കാരന്‍ ബാധ്യതകള്‍ തീര്‍ക്കാനായി അശ്വതി അച്ചുവിന് പണം നല്‍കിയത്.

രണ്ടുഘട്ടങ്ങളിലായാണ് അശ്വതി അച്ചു 66-കാരനില്‍നിന്ന് പണം തട്ടിയതെന്നാണ് വിവരം. ആദ്യം 25,000 രൂപ കൈക്കലാക്കി. പിന്നാലെ വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം നടത്താനും രജിസ്റ്റര്‍ വിവാഹം നടത്താമെന്നും അറിയിച്ചു. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പായി ഒരുദിവസം പൂവാറിലെ ആധാരം എഴുത്ത് ഓഫീസില്‍ യുവതി എത്തി. എന്നാല്‍ ഫോട്ടോ എടുക്കാന്‍ മറന്നുപോയെന്ന് പറഞ്ഞ് രജിസ്റ്റര്‍ വിവാഹത്തിനുള്ള നടപടിക്രമങ്ങള്‍ മുടക്കി. ഈ ദിവസമാണ് 15,000 രൂപ കൂടി കൈക്കലാക്കിയത്. ഈ പണവുമായി പോയ അശ്വതി അച്ചു പിന്നീട് അതിവിദഗ്ധമായി മുങ്ങുകയായിരുന്നു.

പണവുമായി മുങ്ങിയതിന് പിന്നാലെ പരാതിക്കാരന്‍ യുവതിയെ പലതവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ഫോണെടുത്തില്ല. ഇതോടെ കബളിപ്പിക്കപ്പെട്ടെന്ന് ബോധ്യമായ 66-കാരന്‍ പരാതിയുമായി പോലീസിനെ സമീപിച്ചു. എന്നാല്‍ കേസെടുക്കേണ്ടെന്നും പണം തിരികെവാങ്ങി നല്‍കിയാല്‍ മതിയെന്നുമായിരുന്നു ആവശ്യം.

പരാതിയില്‍ മൊഴി നല്‍കാനും ഇദ്ദേഹം തയ്യാറായില്ല തയ്യാറായില്ലെന്നും പോലീസ് പറഞ്ഞു. തുടര്‍ന്ന് പോലീസ് അശ്വതി അച്ചുവിനെ ഫോണില്‍ വിളിച്ച് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ സ്റ്റേഷനില്‍ വരാന്‍ കൂട്ടാക്കിയില്ല. 40,000 രൂപ വാങ്ങിയിട്ടില്ലെന്നും വെറും ആയിരം രൂപ മാത്രമാണ് താന്‍ വാങ്ങിയതെന്നുമായിരുന്നു യുവതിയുടെ മറുപടി.

പരാതിക്കാരന് പണംതിരികെ നല്‍കാന്‍ തയ്യാറാകാതിരുന്ന അശ്വതി അച്ചു, ഇതിനിടെ പരാതിക്കാരനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് കേസുമായി മുന്നോട്ടുപോകാന്‍ 66-കാരന്‍ തീരുമാനിച്ചത്. തുടര്‍ന്ന് പൂവാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button