രാജ്യത്തെ ഒറ്റുന്നവരെ വെടിവെക്കാന്‍ ആഹ്വാനം; കൊലവിളി പ്രസംഗവുമായി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: കൊലവിളി പ്രസംഗവുമായി കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ അനുരാഗ് താക്കൂര്‍. ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് അനുരാഗ് താക്കൂറിന്റെ വിവാദ പ്രസംഗം. രാജ്യത്തെ ഒറ്റുകാര്‍ക്ക് നേരേ വെടിവയ്ക്കാനായിരുന്നു കേന്ദ്രമന്ത്രിയുടെ യോഗത്തിലെ മുദ്രാവാക്യം. രാജ്യത്തെ ഒറ്റുന്നവര്‍ക്കെതിരേ എന്ന് ആഹ്വാനം ചെയ്ത താക്കൂര്‍, പ്രവര്‍ത്തകരെക്കൊണ്ട് ‘വെടിവയ്ക്കൂ’ മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും ചെയ്തു. പ്രസംഗത്തിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലായി. ‘ദേശ് കെ ഗദ്ദറോണ്‍’….എന്ന് താക്കൂര്‍ വിളിക്കുകയും ‘ഗോലി മാരോ സാലോണ്‍ കോ’ എന്ന് പ്രവര്‍ത്തകരെക്കൊണ്ട് വിളിപ്പിക്കുകയുമായിരുന്നു.

മുതിര്‍ന്ന നേതാവ് ഗിരിരാജ് സിംഗിന്റെ സാന്നിധ്യത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ ആഹ്വാനം. അനുരാഗ് താക്കൂറിന്റെ പ്രസംഗത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. അനുരാഗ് താക്കൂറിന്റെ വിവാദ പ്രസ്താവനയ്ക്ക് ശേഷം പരിപാടിയില്‍ അമിത് ഷാ എത്തി. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. സംഭവം പരിശോധിക്കുകയാണെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News