KeralaNews

തീരപ്രദേശത്ത് ‘കള്ളക്കടല്‍’ പ്രതിഭാസം ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി;രാത്രി 11.30 വരെ കടലാക്രമണ സാധ്യത

തിരുവനന്തപുരം: കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം നിര്‍ദേശം നല്‍കിയതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം. മുന്നറിയിപ്പ് പ്രകാരം നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിപ്പ്: ”ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദ്ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.

കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാന്‍ വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കണം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക. മുന്നറിയിപ്പ് പ്രകാരം നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കേണ്ടതുണ്ട്.”

അതേസമയം, സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടന്ന കടലാക്രമണത്തിന് പിന്നിലെ കാരണം വിശദീകരിച്ച് ദുരന്തനിവാരണ അതോറിറ്റി രംഗത്തെത്തി. ഇപ്പോള്‍ കാണുന്ന കടലാക്രമണം ‘കള്ളക്കടല്‍’ പ്രതിഭാസമാണെന്നാണ് വിശദീകരണം. സമുദ്രോപരിതലത്തില്‍ കാലാവസ്ഥാ വ്യതിയാനങ്ങളെ തുടര്‍ന്നുണ്ടാകുന്ന ശക്തമായ തിരമാലകളാണ് ‘കള്ളക്കടല്‍’ പ്രതിഭാസത്തിലുണ്ടാകുന്നത്. അവിചാരിതമായി കടല്‍ കയറി വന്ന് കരയെ വിഴുങ്ങുന്നതിനാലാണ് ഇതിനെ ‘കള്ളക്കടല്‍’ എന്ന് വിളിക്കുന്നത്. സുനാമിയുമായി ഇതിന് സാമ്യതയുണ്ട്. എന്നാല്‍ സുനാമിയോളം ഭീകരമല്ല. പക്ഷേ നിസാരമായി കാണാനും സാധിക്കില്ല. 

2018ല്‍ കേരളത്തിന്റെ തീരദേശമേഖലകളില്‍ ‘കള്ളക്കടല്‍ പ്രതിഭാസം’ വലിയ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. നൂറോളം വീടുകള്‍ തകര്‍ന്നു. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. ഉയര്‍ന്ന തിരമാലകളും കടല്‍ക്ഷോഭവും കണ്ടപ്പോള്‍ അന്നും ഇത് സുനാമിയാകുമോ എന്ന ആശങ്കയുണ്ടായിരുന്നു.

ഇന്നും കടല്‍ക്ഷോഭങ്ങളെ തുടര്‍ന്ന് ഇങ്ങനെയൊരു ആശങ്കയുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ആശങ്ക വേണ്ട എന്നാണ് ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നത്. വേലിയേറ്റ സമയമായതിനാല്‍ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ തീവ്രത കൂടിയതാണ് ഇപ്പോഴുണ്ടായ കടലാക്രമണങ്ങളുടെ കാരണമെന്നും ദുരന്ത നിവാരണ അതോറിറ്റി വിശദീകരിക്കുന്നു. രണ്ട് ദിവസം കൂടി കടലാക്രമണം പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button