തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരേയുള്ള അന്വേഷണ റിപ്പോര്‍ട്ട് പോലീസ് മേധാവി ഷേക്ക് ദര്‍വേശ് സാഹേബ് ആഭ്യന്തര സെക്രട്ടറിയ്ക്ക് സമര്‍പ്പിച്ചു. സമീപകാലത്ത് എഡിജിപിക്കെതിരേ ഒട്ടനവധി ആരോപണങ്ങളാണ് ഉയര്‍ന്നത്.
എം.എല്‍.എ പി.വി അന്‍വറാണ് അതിന് തുടക്കം കുറിച്ചത്. ആര്‍.എസ്.എസ്. നേതാക്കളായ ദത്താത്രേയ ഹൊസബാളെ, രാം മാധവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതും വലിയ വിവാദമായിരുന്നു. ഇതോടെ അജിത് കുമാറിനെതിരേ നടപടി ആവശ്യപ്പെട്ട് വിവിധകോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നതോടെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. എ.ഡി.ജി.പിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാണ് സി.പി.ഐ അടക്കമുള്ള ഘടകകക്ഷികൾ ആവശ്യപ്പെടുന്നത്.
അതേസമയം ശബരിമല തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തില്‍ എഡിജിപി അജിത് കുമാറിനെ പങ്കെടുപ്പിച്ചില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ നിന്നാണ് അജിത് കുമാറിനെ ഒഴിവാക്കിയത്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് തുടരുന്ന അജിത്ത് കുമാറാണ് നിലവില്‍ ശബരിമല കോ-ഓഡിനേറ്റര്‍ ചുമതല വഹിക്കുന്നത്. ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് എഡിജിപി പങ്കെടുക്കാത്തത് എന്ന സൂചനകളാണ് ലഭിക്കുന്നത്.
ക്രമസമാധാന ചുമതലയുള്ളതിനാല്‍ എഡിജിപിയാണ് യോഗത്തില്‍ പങ്കെടുക്കേണ്ടതായിരുന്നു. എഡിജിപിക്ക് പകരം ഡിജിപി ഷേഖ് ദര്‍വേസ് സാഹിബാണ് യോഗത്തില്‍ പൊലീസിന്റെ കാര്യങ്ങള്‍ വിശദീകരിച്ചത്. മന്ത്രി വി.എന്‍. വാസവന്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ എന്നിവരും പങ്കെടുത്തു