National

ഞാന്‍ ജീവനോടെയുണ്ട്’; മകന്‍ തലയ്ക്കടിക്ക് കൊന്നെന്ന വ്യാജവാര്‍ത്തയ്‍ക്കെതിരെ നടി വീണ കപൂര്‍

മുംബൈ ∙ സ്വത്തുതർക്കത്തെ തുടർന്ന് മകൻ ബേസ്ബോൾ ബാറ്റുകൊണ്ട് അടിച്ചുകൊന്നുവെന്ന് വാർത്തകൾ പ്രചരിച്ച നടി വീണാ കപൂർ (74) ജീവനോടെ രംഗത്ത്. മകൻ കൊലപ്പെടുത്തിയെന്ന തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നടിയും മകനും മുംബൈയിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കൊല്ലപ്പെട്ടത് തന്റെ പേരുമായി സാമ്യമുള്ള മറ്റാരോ ആണെന്ന്, വീണാ കപൂർ പരാതിയിൽ വ്യക്തമാക്കി.

മരണ വാർത്തയ്‌ക്കെതിരെ രംഗത്തെത്തിയ വീണാ കപൂറിന്റെ വിഡിയോ വാർത്താ ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്തു. ‘‘ഇത് വ്യാജ വാർത്തയാണ്. വീണാ കപൂർ എന്ന പേരിൽ ഒരാൾ കൊല്ലപ്പെട്ടു എന്നത് സത്യമാണ്. പക്ഷേ, ആ വീണാ കപൂർ ഞാനല്ല. ഞാൻ ഗോർഗാവിലാണ് താമസിക്കുന്നത്, വാർത്തകളിൽ പറയുന്നതുപോലെ ജുഹുവിലല്ല. ഞാനും ഇവിടെ മകനോടൊപ്പമാണ് താമസം. അതുകൊണ്ടാണ് കൊല്ലപ്പെട്ടത് ഞാനാണെന്ന് ആളുകൾ തെറ്റിദ്ധരിച്ചത്’ – വീണാ കപൂർ മാധ്യമങ്ങളോടു പ്രതികരിച്ചു.

‘‘ഞാൻ മരിച്ചുവെന്ന് വിശ്വസിക്കുന്ന എല്ലാവരെയും അത് തെറ്റായ വാർത്തയാണെന്ന് അറിയിക്കുകയാണ്. ഞാൻ മരിച്ചിട്ടില്ല. ഇപ്പോഴും ജീവനോടെയുണ്ട്. എന്നെ മകൻ കൊലപ്പെടുത്തിയെന്ന വാർത്ത സത്യത്തിൽ ഞെട്ടിച്ചു. എനിക്ക് പ്രതികരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയായിപ്പോയി. വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെ ഞാനും മകനും കേസ് ഫയൽ ചെയ്തു. സംഭവത്തിൽ പൊലീസ് എല്ലാ പിന്തുണയും നൽകുന്നുണ്ട്. അവർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി.

ഞങ്ങൾ പരാതി നൽകാനെത്തിയപ്പോൾ വളരെ ഹൃദ്യമായിട്ടാണ് അവർ പെരുമാറിയത്. മുംബൈ പൊലീസിന് എന്റെ സല്യൂട്ട്. ഇപ്പോൾ ഞങ്ങൾ പരാതിപ്പെട്ടില്ലെങ്കിൽ ഭാവിയിൽ മറ്റാർക്കെങ്കിലും ഇതുതന്നെ സംഭവിക്കും. മരണ വാർത്തയുടെ നിജസ്ഥിതി അറിയാൻ രാത്രിയും പകലും വരുന്ന ഫോൺകോളുകൾ വലിയ മാനസിക സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്. ഷൂട്ടിങ് സ്ഥലത്തുപോലും സമാധാനമില്ലാത്ത അവസ്ഥയാണ്. ജോലിയിൽ ശ്രദ്ധ പതിപ്പിക്കാനും സാധിക്കാതെ വരുന്നു’ – വീണ പറഞ്ഞു.

നടി വീണാ കപൂറിനെ ബേസ്‌ബോൾ ബാറ്റുകൊണ്ട് അടിച്ചുകൊന്ന് കൊക്കയിൽ തള്ളിയ കേസിൽ മകൻ സച്ചിൻ കപൂറും ജോലിക്കാരനും അറസ്റ്റിലായെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ച വാർത്ത. ഇത് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാൽ, ഈ വാർത്തയിൽ പറയുന്ന വീണയും മകനും വേറെ ആളുകളാണെന്നാണ് നടി വീണയുടെ ഭാഷ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button