KeralaNews

പീഡനത്തിനിരയായ പതിനാലുകാരിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കൊച്ചി: പീഡനത്തിലൂടെ ഗർഭിണിയായ പതിനാലുകാരിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി. 24 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. പ്രസവം വേണമോ എന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയ്ക്ക് ഗര്‍ഭഛിദ്രത്തിനുള്ള അനുമതികോടതി നൽകിയത്.

ഒരു അമ്മയാകാനുള്ള പക്വത മാനസികമായും ശാരീരികമായും കുട്ടിയ്ക്ക് കൈവന്നിട്ടില്ല. പ്രസവംമൂലം പെണ്‍കുട്ടിയ്ക്ക് ഭാവിയില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുഞ്ഞിനും നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നും മെഡിക്കല്‍ ബോര്‍ഡ് കോടതി മുന്‍പാകെ വ്യക്തമാക്കി. 20 ആഴ്ചയില്‍ താഴെ പ്രായമുള്ള ഭ്രൂണങ്ങള്‍ മാത്രമേ ഗര്‍ഭഛിദ്രം നടത്താവൂ എന്നാണ് നിയമം. എന്നാല്‍ പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുത്ത് ഗര്‍ഭഛിദ്രം അനുവദിക്കാമെന്ന് മെഡിക്കല്‍ ബോര്‍ഡ് ഉപദേശം നല്‍കി.

കേസില്‍ കുടുംബത്തിന്റെ ആവശ്യവും മെഡിക്കല്‍ ബോര്‍ഡിന്റെ ഉപദേശവും കണക്കിലെടുക്കുകയാണെന്ന് വിധി പ്രസ്താവനയ്ക്കിടെ കോടതി പറഞ്ഞു. മെഡിക്കല്‍ ബോര്‍ഡിന്റെ ഉപദേശം കണക്കിലെടുത്ത് വിധിയ്ക്ക് മുന്‍പ് കാര്യങ്ങള്‍ വിശദമായി പരിശോധിക്കുന്നതിനായി ജസ്റ്റിസ് കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ബെഞ്ച് മെഡിക്കല്‍ ബോര്‍ഡ് അംഗമായ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ കെ അംബുജവുമായി വീഡിയോ കോണ്‍ഫറന്‍സും നടത്തി. ഇതിന് ശേഷമാണ് ഗര്‍ഭഛിദ്രത്തിനുള്ള അനുമതി നല്‍കികൊണ്ട് കോടതി വിധി പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button