![](https://breakingkerala.com/wp-content/uploads/2024/07/reporterlive2F2024-072Fbf073d42-b563-46de-9b21-b930f67c5d682Fkohli__2_-780x470.jpg)
തിരുവനന്തപുരം: തിരുവനന്തപുരം വെൺപാലവട്ടത്ത് സ്കൂട്ടറിൽ നിന്നും വീണ് സിമി എന്ന യുവതി മരിച്ച സംഭവത്തിൽ സ്കൂട്ടർ ഓടിച്ച സഹോദരി സിനിക്കെതിരെ കേസെടുത്തു. അശ്രദ്ധമായും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകട കാരണമെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്നലെയുണ്ടായ അപകടത്തിൽ സിനിയുടെ സഹോദരി സിമി മരിച്ചിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന നാലുവയസുളള പെൺകുഞ്ഞും സിനിയും ചികിത്സയിലാണ്. ദീർഘദൂര യാത്രയായിരുന്നു ഇതെന്ന് ഇവരുടെ മൊഴിയിൽ നിന്നും വ്യക്തമായതായി പൊലീസ് പറഞ്ഞു.
രാവിലെ വെള്ളാർ നിന്നും കൊല്ലത്തേക്കും തിരികെ വെള്ളാറിലേക്കും സഹോദരിമാരും കുട്ടിയും ഇരുചക്ര വാഹനത്തിലാണ് യാത്ര ചെയ്തത്. മഴക്ക് മുമ്പ് വേഗം വീട്ടിലെത്താൻ അമിത വേഗത്തിലാണ് വണ്ടിയോടിച്ചത്. പെട്ടെന്ന് ക്ഷീണം തോന്നുകയും കണ്ണുകളടഞ്ഞ് പോകുകയും ചെയ്തു.
ആ സമയത്താണ് നിയന്ത്രണം വിട്ട് വാഹനം കൈവരിയിലിടിച്ചതെന്നാണ് ഇവരിൽ നിന്നും പൊലീസിന് ലഭിച്ച പ്രാഥമിക മൊഴി. ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ അനുമാനം. പേട്ട പൊലീസാണ് സിനിക്കെതിരെ കേസെടുത്തിരിക്കുന്നത്.