കണ്ണൂർ: മട്ടന്നൂർ എൻഫോഴ്സ്മെന്റ് ഓഫീസിലെ വൈദ്യുതി ബന്ധം വിഛേദിച്ച് കെഎസ്ഇബി. ഏപ്രിൽ, മെയ് മാസത്തെ വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്നാണ് നടപടി. 52820 രൂപയാണ് രണ്ട് മാസത്തെ ബിൽ തുക. ഇന്നു രാവിലെയാണ് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആർടിഒ ഓഫീസിലെ ഫ്യൂസ് ഊരിയത്. ഈ ഓഫീസിൽ നിന്നാണ് കണ്ണൂർ ജില്ലയിലെ റോഡ് നിരീക്ഷണ ക്യാമറകൾ നിയന്ത്രിക്കുന്നത്.
കെഎസ്ഇബിയും മോട്ടോർ വാഹന വകുപ്പും തമ്മിലുളള പോര് തുടര്‍ക്കഥയാവുകയാണ്. ഇന്നലെ കാസർകോട് കറന്തക്കാടുള്ള ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ ഫ്യൂസ് കെഎസ്ഇബി ഉദ്യോഗസ്ഥർ ഊരുകയുണ്ടായി. തുടർന്ന് വൈദ്യുതി ഇല്ലാത്തതിനാൽ ഓഫീസ് പ്രവർത്തനം തടസപ്പെട്ടു.
അടുത്തിടെ വാഹനത്തിൽ തോട്ടി കെട്ടിവെച്ച് പോയതിന് വയനാട് അമ്പലവയൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ കെഎസ്ഇബി ജീപ്പിന് എഐ ക്യാമറയുടെ നോട്ടീസ് നൽകിയതും വാർത്തയായിരുന്നു. ഇതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് ഊരുകയും ചെയ്തു.