ബെംഗലൂരു:കർണാടകയിൽ ബജ്‌റംഗ്ദളിനെതിരെ നടപടിയെടുക്കുമെന്ന പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്‌ദാനത്തിന്റെ പേരിൽ 100 കോടി രൂപയുടെ മാനനഷ്‌ടക്കേസിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ പഞ്ചാബ് കോടതി സമൻസ് അയച്ചു. കേസുമായി ബന്ധപ്പെട്ട് ജൂലൈ 10ന് ഹാജരാകാൻ ഖാർഗെയോട് സംഗ്രൂർ ജില്ലാ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദു സുരക്ഷാ പരിഷത്ത് സ്ഥാപകൻ ഹിതേഷ് ഭരദ്വാജാണ് മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തത്.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ, ഈ മാസം ആദ്യം കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കുകയും സംസ്ഥാനത്ത് പാർട്ടി അധികാരത്തിൽ വന്നാൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ), ബജ്‌റംഗ്ദൾ തുടങ്ങിയ സംഘടനകൾക്കെതിരെ ശക്തമായി പ്രവർത്തിക്കുമെന്ന് വാഗ്‌ദാനം ചെയ്യുകയും ചെയ്‌തിരുന്നു.
ഇതേത്തുടർന്നാണ് കോൺഗ്രസ് അധ്യക്ഷനെതിരെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്യാൻ ഹർജിക്കാരൻ തീരുമാനിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് ഹിതേഷ് ഭരദ്വാജ് വാർത്താസമ്മേളനം നടത്തിയേക്കും. അതേസമയം, മെയ് 10ന് നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 224ൽ 135 സീറ്റുകളും നേടിയാണ് കോൺഗ്രസ് മികച്ച വിജയം സ്വന്തമാക്കിയത്. ബിജെപി 66 സീറ്റിൽ ഒതുങ്ങിയപ്പോൾ ജെഡിഎസ് 19 സീറ്റുകൾ നേടി.