FeaturedHome-bannerKeralaNews

കോടതി പറയുന്ന ദിവസം ഹാജരാകാമെന്ന് വിജയ് ബാബു;തിരികെയെത്താനുള്ള ടിക്കറ്റ് ഹാജരാക്കിയാൽ കേസ് പരിഗണിയ്ക്കാമെന്ന് കോടതി, ഹൈക്കോടതിയിൽ നടന്നത് നാടകീയ സംഭവങ്ങൾ

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ കോടതി പറയുന്ന ദിവസം ഹാജർ ആവാൻ തയ്യാറാണെന്ന് പ്രതിസ്ഥാനത്തുള്ള നടനും നിർമ്മാതാവുമായ വിജയ് ബാബു. വിദേശത്തേക്ക് കടന്ന വിജയ് ബാബു സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഇക്കാര്യം പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപിൽ ഹാജരാവാൻ തയ്യാറാണെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കേസ് ആദ്യം കോടതിയുടെ പരിധിയിൽ വരട്ടെയെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ മറുപടി. ജോർജിയയിലുള്ള വിജയ് ബാബുവിനോട് കേരളത്തിൽ തിരികെയെത്താനുളള ടിക്കറ്റ് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. ടിക്കറ്റ് ബുക്ക് ചെയ്താൽ ഉടനെ തന്നെ കേസ് പരിഗണിക്കാമെന്നും കോടതി ഉറപ്പ് നൽകി. അടുത്ത വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ കേസ് പരിഗണിക്കണമെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ ടിക്കറ്റ് ബുക്ക് ചെയ്ത് കോടതിയിൽ സമർപ്പിക്കുമ്പോൾ പരിഗണിക്കാമെന്ന് നിലപാടെടുത്ത കോടതി ഹ‍ർജി പിന്നീട് പരിഗണിക്കാനായി മാറ്റി.

പൊലീസ് തന്റെ പാസ്പോർട്ട് റദ്ദാക്കിയിരിക്കുകന്നതിനാൽ യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ടെന്നും വിജയ് ബാബു കോടതിയെ അറിയിച്ചു. പരാതിക്കാരിക്ക് സിനിമയിൽ അവസരം നൽകാത്തതിന്റെ വൈരാഗ്യമാണെന്നും ലൈംഗിക പീഡനം നടത്തിയിട്ടില്ലെന്നും കോടതിയിൽ ബോധിപ്പിച്ചു. 

വിജയ് ബാബു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും രാജ്യം വിട്ടിരിക്കുകയാണെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും പൊലീസ് കോടതിയെ അറിയിച്ചു. നേരത്തെ കേസ് പരിഗണിക്കുമ്പോൾ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിനോടു കോടതി നിലപാടു തേടിയിരുന്നു. വിജയ് ബാബു നിലവിൽ ജോർജിയയിൽ ഒളിവിൽ കഴിയുകയാണ് എന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. ഹാജരാകാത്ത പക്ഷം പ്രതിക്കെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button