കൊച്ചി: തൃക്കാക്കരയിലെ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലെത്തി കെ വി തോമസ് (KV Thomas). മുഖ്യമന്ത്രി പിണറായി വിജയനാണ് (Pinarayi Vijayan) കെ വി തോമസിനെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ഇടത് വേദിയിൽ എത്താൻ ഒരു മണിക്കൂർ ബ്ലോക്കിൽ യാത്ര ചെയ്തെന്ന് കെ വി തോമസ് പറഞ്ഞു. കെ റെയിൽ വരേണ്ട ആവശ്യകതയാണ് തോമസ് മാഷ് പറയുകയാണെന്ന് പിണറായി തന്‍റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
തൃക്കാക്കരയില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ വേദിയിലെത്തി കെ വി തോമസും. പാലാരിവട്ടത്ത് നടക്കുന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് കെ വി തോമസ് വേദിയിലെത്തിയത്.
ഒരു മണിക്കൂർ ബ്ലോക്കിൽ കിടന്നത് കൊണ്ടാണ് വേദിയിലെത്താന്‍ വൈകിയതെന്ന് കെ വി തോമസ് പറഞ്ഞു. കെ റെയിൽ വരേണ്ട ആവശ്യകത ഇതാണെന്ന് മുഖ്യമന്ത്രി തന്‍റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രനും സ്ഥാനാര്‍ത്ഥി ജോ ജോസഫും എൽഡിഎഫിലേയും സിപിഎമ്മിലേയും മറ്റു നേതാക്കളും കണ്‍വൻഷൻ വേദിയിലുണ്ടായിരുന്നു.
സഭാ സ്ഥാനാര്‍ത്ഥി എന്ന ആരോപണത്തിനും കെ റെയില്‍ കല്ലിടലിലെ കോണ്‍ഗ്രസ് വെല്ലുവിളിക്കും പിണറായിയുടെ മറുപടിയാണ് പൊതുയോഗത്തില്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രചരണംകൊണ്ടൊന്നും തൃക്കാക്കരയില്‍ എല്‍ഡിഎഫ് ജയിക്കില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അതേസമയം, തൃക്കാക്കരയുടെ ക്യാപ്റ്റന്‍ പി ടി തോമസാണെന്നും മുഖ്യമന്ത്രി വന്നതുകൊണ്ട് എല്‍ഡിഎഫ് രക്ഷപ്പെടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ –
തൃക്കാക്കരയ്ക്ക് അസുലഭ സന്ദർഭം ആണ് ഉയർന്നു വന്നിട്ടുള്ളത്. ഉപതെരെഞ്ഞെടുപ്പിൽ കേരളത്തിന്റെ ആഗ്രഹം പോലെ ഈ മണ്ഡലം പ്രതികരിക്കും. അതിൻ്റെ വേവലാതി യുഡിഫ് ക്യാമ്പിൽ ഉയർന്നു വന്നിട്ടുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ദേശീയ പ്രാധാന്യമുണ്ട്. സാധാരണ ഇതുപോലെ ഒരു ഉപതെരഞ്ഞെടുപ്പിന് ഇത്തരം പ്രാധാന്യം ഉണ്ടാകാറില്ല. രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യമാണ് അതിന് കാരണം. ഭരണഘടനാ മൂല്യങ്ങൾക്ക് വില നല്കാത്ത സാഹചരര്യം ഈ രാജ്യത്തുണ്ട്.