തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഇന്നലെ രാത്രി 10ഓടെ വ്യാജസന്ദേശം. കൺട്രോൾ റൂമിലേക്ക് ഫോൺ സന്ദേശമെത്തിയതോടെ ഡോഗ്സ്ക്വാഡും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മാറനല്ലൂർ ഭാഗത്ത് നിന്നാണ് വിളിയെത്തിയതെന്ന് പ്രാഥമിക പരിശോധനയിൽ ബോദ്ധ്യപ്പെടുകയും വിളിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രാത്രി വൈകിയും പരിശോധന തുടർന്നു.
സെക്രട്ടേറിയറ്റിൽ ബോംബ്വച്ചിട്ടുണ്ടെന്ന് തനിക്ക് വാട്സ്ആപ്പിൽ സന്ദേശമെത്തിയെന്നാണ് ഇയാൾ അറിയിച്ചത്. സന്ദേശം തന്നയാൾ വാട്സ്ആപ്പിൽ വിളിച്ചെങ്കിലും എടുക്കാൻ കഴിഞ്ഞില്ലെന്നും മിനിട്ടുകൾക്കുശേഷം സന്ദേശം ഡിലീറ്റാക്കിയെന്നുമാണ് കൺട്രോൾ റൂമിലേക്ക് വിളിച്ച് താൻ പറഞ്ഞതെന്നുമാണ് ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോട് വിശദീകരിച്ചത്.
അറിയാത്ത നമ്പറിൽ നിന്ന് സന്ദേശമെത്തിയതോടെയാണ് കൺട്രോൾ റൂമിൽ അറിയിച്ചതെന്നും ഇയാൾ പൊലീസിനോട് വ്യക്തമാക്കി. പിടിയിലായ ആൾക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. രണ്ടുമണിക്കൂർ നേരം സെക്രട്ടേറിയറ്റും പരിസരവും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് കന്റോൺമെന്റ് എസ്.ഐ പറഞ്ഞു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.