ബംഗളുരു: വിവാഹാലോചനയ്ക്ക് പോയ യുവാവിനെ വീട്ടിൽ കെട്ടിയിട്ട് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ നാല് സ്ത്രീകൾ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തു. ബംഗളുരുവിൽ നടന്ന സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാരായ ഹരീഷ് (40), വെങ്കടേഷ് (35), ഗീത (35), വിജയ (60), മഞ്ജുള (30), ലീലാവതി (40) എന്നിവരാണ് പിടിയിലായത്. വ്യാജ പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് നടത്തിയ തട്ടിപ്പിൽ 50,000 രൂപയിലേറെയാണ് കവർന്നത്.
റിയൽ എസ്റ്റേറ്റ് ബ്രോക്കറായ യുവാവിന് സംഘത്തിലെ മഞ്ജുളയെ നേരത്തെ പരിചയമുണ്ടായിരുന്നു. പിന്നീട് വിവാഹാലോചന തുടങ്ങിയപ്പോൾ തനിക്ക് പറ്റിയ പെൺകുട്ടികൾ ആരെങ്കിലും ഉണ്ടോയെന്ന് ചോദിച്ചിരുന്നു. ഇവരാണ് താൻ ഒരു പെൺകുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ചിട്ടുണ്ടെന്ന് പറഞ്ഞ് യുവാവിനോട് ഹെബ്ബാളിലെത്താൻ നിർദേശിച്ചത്. മഞ്ജുളയുടെ സുഹൃത്ത് അവിടെയെത്തി യുവാവിനെ ഒരു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.
രണ്ട് സ്ത്രീകളാണ്വീട്ടിലുണ്ടാടായിരുന്നത്. പ്രതികളിലൊരാളായ വിജയ, കുറച്ച് കഴിഞ്ഞപ്പോൾ 1200 രൂപ കടം ചോദിച്ചു. ഒരു അത്യാവശ്യത്തിനാണെന്നും ഉടനെ തിരിച്ചു തരാമെന്നും പറഞ്ഞാണ് ഓൺലൈനായി പണം ട്രാൻസ്ഫർ ചെയ്ത് വാങ്ങിയത്. പുറത്തേക്ക് പോയ വിജയ അൽപ സമയം കഴിഞ്ഞ് തിരിച്ചെത്തി, വാതിൽ അടച്ചു.
ഇരുവരും സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ഇവിടേക്ക് ഇരച്ചുകയറി. തങ്ങൾ പൊലീസുകാരാണെന്ന് സാധാരണ വേഷം ധരിച്ച രണ്ട് പുരുഷന്മാരും പരിചയപ്പെടുത്തി. യുവാവ് ഇവിടെ പെൺവാണിഭം നടത്തുകയാണെന്ന് ആരോപിച്ച് അടിക്കുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്തു. യുവാവിനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ഇവർ രണ്ട് ലക്ഷം രൂപ നൽകിയാൽ വിടാമെന്ന് വാഗ്ദാനവും നൽകി.
വൈകുന്നേരം 4.30ഓടെ ആകെയുണ്ടായിരുന്ന 50,000 രൂപ ട്രാൻസ്ഫർ ചെയ്തു കൊടുത്തതിന് ശേഷം യുവാവിനെ വിട്ടയച്ചു. ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് ഒരു സുഹൃത്തിന്റെ ഉപദേശപ്രകാരമാണ് യുവാവ് പൊലീസ് സ്റ്റേഷിനെത്തി പരാതി നൽകിയത്. അന്വേഷണം നടത്തിയ പൊലീസ് സംഘം ആറ് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.