KeralaNewsRECENT POSTS

കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ബീന ടീച്ചര്‍ നിരവധി തവണ പറഞ്ഞിട്ടും അധ്യാപകന്‍ ചെവിക്കൊണ്ടില്ല; കാലില്‍ ആണി കൊണ്ടതാകുമെന്ന് വാദം

വയനാട്: ഷഹ്ലെയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അദ്ധ്യാപിക ബീന നിരവധി തവണ പറഞ്ഞപ്പോള്‍ അധ്യാപകന്‍ ടീച്ചറെ ശകാരിക്കുകയാണ് ചെയ്‌തെന്ന് സഹപാഠികളുടെ വെളിപ്പെടുത്തല്‍. പാമ്പ് കടിച്ചതാണെന്ന് ഷഹല പറഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാന്‍ കൂട്ടാക്കാതെ അധ്യാപകന്‍ ഷിജില്‍ ബീന ടീച്ചറുടെ ആവശ്യം നിരസിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ധ്യാപിക സ്‌കൂള്‍ വിട്ട് ഇറങ്ങിപോയെന്നും കുട്ടികള്‍ പറഞ്ഞു. ഷഹല നിന്ന് വിറയ്ക്കുകയായിരുന്നു. എന്നാല്‍ കുട്ടിയെ പാമ്പ് കടിച്ചതല്ല, ആണി കൊണ്ടതാണെന്ന് അദ്ധ്യാപകന്‍ കുട്ടികളോട് പറഞ്ഞത്. ക്ലാസ് മുറിയിലെ പൊത്തില്‍ കാല്‍ ഉടക്കുകയായിരുന്നു. പാമ്പ് കടിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടില്ലെന്നും കാല്‍ പൊത്തില്‍ പോറിയതാണെന്ന് കരുതി പ്രഥമശുശ്രൂഷ നല്‍കിയെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇത് പൊള്ളവാക്കാണെന്ന വാദമാണ് ഇപ്പോള്‍ തെളിഞ്ഞത്. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് ഷഹ്ലലെ പാമ്പ് കടിച്ചത്. പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഭിഭാഷകരായ അബ്ദുള്‍ അസീസിന്റെയും സജ്നയുടെയും മകളാണ് ഷഹ്ല.

സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പിതാവ് ഷഹ്ലയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍, എന്താണുപറ്റിയതെന്ന് ആശുപത്രി അധികൃതര്‍ക്ക് കണ്ടെത്താനായില്ല. പിന്നീട് ഷഹ്ലയെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ഏറെനേരം നിരീക്ഷണത്തില്‍ കിടത്തിയെങ്കിലും പാമ്പുകടി സ്ഥിരീകരിക്കാനായില്ല. ഛര്‍ദിച്ചതോടെ ഷഹ്ലയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ചെയ്തു. കൊണ്ടുപോകുംവഴി കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ ചേലോടുള്ള സ്വകാര്യ ആശുപത്രിയിലാക്കി. പാമ്പുകടിയേറ്റതാണെന്ന് കണ്ടെത്തിയെങ്കിലും രക്ഷിക്കാനായില്ല.

അതേസമയം സംഭവത്തില്‍ സര്‍വജന സ്‌കൂളിലെ അദ്ധ്യാപകന്‍ സജിനെ സസ്‌പെന്‍ഷന്‍ഡ് ചെയ്ത് നടപടി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെത്തുടര്‍ന്നാണ് നടപടി. സ്‌കൂളിലെത്തിയ ഡിഇഒയ്‌ക്കെതിരെ നാട്ടുകാരും വിദ്യാര്‍ത്ഥികളും പ്രതിഷേധിക്കുകയാണ്. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസമന്ത്രി ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button