KeralaNews

ശ്രീ റാം വെങ്കിട്ടരാമന് പുതിയ പദവി, കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ എംഡി

തിരുവനന്തപുരം: ശ്രീ റാം വെങ്കിട്ടരാമന് പുതിയ പദവി. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ എംഡിയായിട്ടാണ് പുതിയ നിയമനം. ബാലമുരളിയെ മാറ്റിയാണ് ശ്രീറാമിന് നിയമനം നൽകിയിരിക്കുന്നത്. ബാലമുരളിയെ ഗ്രാമവികസന കമ്മീഷണറായി നിയമിച്ചു. ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറിയാണ് നിലവിൽ ശ്രീറാം വെങ്കിട്ടരാമൻ.

മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ട രാമൻ. വിവാദങ്ങൾക്ക് പിന്നാലെ ശ്രീറാം വെങ്കിട്ടരാമന് ഉയർന്ന ചുമതലകൾ നൽകുന്നതിൽ വലിയ എതിർപ്പുയർന്നിരുന്നു.

2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം മദ്യപിച്ച അമതിവേഗയിൽ ഓടിച്ച കാറിച്ച് കെ.എം.ബഷീർ മരിക്കുന്നത്. വാഹന ഉടമയായ വഫ ഫിറോസും ഒപ്പമുണ്ടായിരുന്നു.

മദ്യലഹരിയിലായിരുന്ന ശ്രീറാമാണ് വാഹനമോടിച്ചതെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടും കേസ് എടുക്കാൻ ആദ്യം പൊലീസ് മടിച്ചു. ശ്രീറാമിന്‍റെ നിർബന്ധത്തിന് വഴങ്ങി മദ്യപിച്ചിട്ടുണ്ടോ എന്ന പരിശോധനപോലും നടത്താതെ സ്വകാര്യ ആശുപത്രിയിലേക്കും പറഞ്ഞയച്ചു. ഒടുവിൽ കടുത്ത സമ്മർദ്ദം ഉയർന്നപ്പോൾ മാത്രം കേസെടുത്തു, സ്വകാര്യ ആശുപത്രിയിൽ വളരെ വൈകി നടത്തിയ പരിശോധനയിൽ മദ്യത്തിൻറെ അംശം കണ്ടെത്താൻ കഴിയാത്തതോടെ കേസ് ശ്രീറാമിന്‍റെ വഴിക്കായി തുടങ്ങി.

വണ്ടിയോടിച്ചത് ഒപ്പമുണ്ടായിരുന്ന സുഹുൃത്ത് വഫാ ഫിറോസാണെന്ന് പറഞ്ഞ് രക്ഷപ്പെടാനും ശ്രീറാം ശ്രമിച്ചു. ഇത് ശരിയല്ലെന്ന വഫ തന്നെ മൊഴി നൽകി. ശ്രീറാമിനെയും വഫയെയും പ്രതിയാക്കി കേസെടുത്തു. പിന്നാലെ ശ്രീറാമിനെ സസ്പെൻഡ് ചെയ്തു. 6 മാസത്തേക്കായിരുന്നു സസ്പെൻഷൻ. ശ്രീറാമിൻറെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ഒരു ദിവസം പോലും ജയിലിൽ കഴിയാതെ ആശുപത്രിയിൽ താമസത്തിന് അവസരമൊരുക്കി.

ലോക്കൽ പൊലീസിൽ നിന്നും പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തെങ്കിലും പല തവണയും സംഘം കോടതിയിൽ നൽകിയ റിപ്പോർട്ടുകൾ ശ്രീറാമിന് അനുകൂലമായിരുന്നു. ഇതിനിടെ ഐഎഎസ് ലോബിയുടെ സമ്മർദ്ദത്തിനൊടുവിൽ ചീഫ് സെക്രട്ടറിയുടെ ശുപാർശ പ്രകാരം ശ്രീറാമിനെ സർവ്വീസിലേക്ക് തിരിച്ചെടുത്തു. ഇതിനിടെ രണ്ട് തവണ കോടതി നോട്ടീസ് നൽകിയെങ്കിലും ശ്രീറാമും വഫയും ഹാജരായില്ല.

അപകടം ഉണ്ടായ നഗരമധ്യത്തിലെ മ്യൂസിയം സ്റ്റേഷൻ പരിസരത്തുള്ള സിസിടിവി ക്യാമറകൾ പ്രവർത്തിക്കാത്തതായിരുന്നു കേസിലെ മറ്റൊരു തിരിച്ചടി. ഇതിനിടെ ബഷീറിൻ്റെ ഭാര്യക്ക് സർക്കാർ ജോലി നൽകി.

2020 മാർച്ചിലാണ് ഡോക്ടര്‍ കൂടിയായ ശ്രീറാം വെങ്കിട്ടരാമനെ കൊവിഡ് 19 സ്പെഷ്യൽ ഓഫീസറായി ആരോഗ്യവകുപ്പിൽ തിരികെ ജോലിക്കെടുത്തത്. 2021ൽ കൊവിഡ് വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള നോഡൽ ഓഫീസറായി ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ നിയമിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button