കണ്ണീരോർമ്മയായി ജോബി ജോർജ്, സഹപ്രവർത്തകന്റെ വിയോഗത്തിൽ വിതുമ്പി പോലീസ് കുടുംബം


കോട്ടയം:ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ മരണപ്പെട്ട രാമപുരം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്റെ വിയോഗത്തിൽ വിതുമ്പി പോലീസ് കുടുംബം. പൊൻകുന്നം ഇരുപതാം മൈൽ, കടുക്കാമല വാഴേപറമ്പിൽ ജോബി ജോർജ് (51) ന്റെ മൃതദേഹം വീട്ടിൽ നിന്നും പള്ളിയിലേക്ക് എടുത്തത് കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ആയിരുന്നു.

രാമപുരത്ത് ശനിയാഴ്ച രാത്രി 11 മണിയോടുകൂടി ചീട്ടുകളി നടക്കുന്നു എന്നറിഞ്ഞ് അന്വേഷിക്കാൻ എത്തിയ കെട്ടിടത്തിന് മുകളിൽ നിന്നും ജോബി ജോര്‍ജ് താഴെ വീഴുകയും,തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തങ്ങളുടെ സഹപ്രവർത്തകന്റെ മൃതദേഹം ഒരു നോക്ക് കാണുവാൻ വീട്ടിലും, ഹാളിലും, പള്ളി സെമിത്തേരിയിലുമായി നിരവധി പോലീസ് ഉദ്യോഗസ്ഥരാണ് തടിച്ചുകൂടിയത്. മരണവാർത്ത അറിഞ്ഞ നിമിഷം മുതൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥർ സാന്ത്വനമായി ജോബിയുടെ വീട്ടുകാർക്കൊപ്പം ഉണ്ടായിരുന്നു.

മൃതദേഹം വസതിയിൽ നിന്നും പള്ളിയിലേക്ക് എടുക്കുമ്പോൾ നിറകണ്ണുകളോടെയാണ് പോലീസ് ഉദ്ധ്യോഗസ്ഥര്‍ തോളിലേറ്റിയത്. പള്ളിയിലെ മരണാനന്തര ചടങ്ങുകൾ കഴിയുന്നതുവരെ പോലീസ് ഉദ്യോഗസ്ഥർ പള്ളി സെമിത്തേരിയിൽ നിലയുറപ്പിച്ചിരുന്നു. തങ്ങളുടെ സഹപ്രവർത്തകന്റെ ചേതനയറ്റ ശരീരം കല്ലറയിലേക്ക് വച്ച് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News