EntertainmentKeralaNews

അറസ്റ്റ് ഗൂഢാലോചനയുടെ ഭാഗം,തീവ്രവാദിയെ പോലെ കൈകാര്യംചെയ്തു,മഞ്ജുവിനോട് പ്രണയം തുറന്ന് പറഞ്ഞിട്ടുണ്ട്, പക്ഷെ ശല്യം ചെയ്തിട്ടില്ല; ജാമ്യം ലഭിച്ചതിന് പിന്നാലെ സനൽകുമാർ ശശിധരൻ

കൊച്ചി: മഞ്ജുവിനോട് താൻ പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ടെന്നും എന്നാൽ പിന്നാലെ നടന്ന് ശല്യം ചെയ്തിട്ടില്ലെന്നും സംവിധായകൻ സനൽകുമാർ ശശിധരൻ. പ്രണയാഭ്യർത്ഥന നിരസിച്ചതിനാണോ ശല്യപ്പെടുത്തിയത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അവരുമായി സംസാരിച്ചിട്ട് തന്നെ കുറേക്കാലമായി. കയറ്റം എന്ന സിനിമ റിലീസാകാത്തത് എന്തുകൊണ്ട് എന്ന് കൂടി അറിയാനാണ് മഞ്ജുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചത്. പക്ഷെ അവര്‍ സമ്മതിച്ചില്ല. മഞ്ജുവിന്റെ കാര്യത്തിലുള്ള ആശങ്കയാണ് പ്രകടിപ്പിച്ചത്. ഇനി ഈ വിഷയം ഉന്നയിക്കാൻ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജാമ്യം ലഭിച്ചതിന് പിന്നാലെ അദ്ദേഹം പറഞ്ഞു. നടി മഞ്ജു വാര്യരെ പിന്തുടര്‍ന്ന് ശല്യംചെയ്തുവെന്ന കേസില്‍ അറസ്റ്റിലായ സനല്‍കുമാര്‍ ശശിധരന് ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആണ് ജാമ്യം അനുവദിച്ചത്.

സനല്‍കുമാര്‍ ശശിധരന്റെ വാക്കുകള്‍

മഞ്ജു തടവിലാണോ എന്ന് അന്വേഷിക്കേണ്ട ബാധ്യത നമ്മുടെ സമൂഹത്തിനുണ്ട്. അത് ചെയ്തില്ല. അത് ചെയ്യാത്തത് സനല്‍കുമാര്‍ ശശിധരന്റെ കുറ്റമല്ല. എന്റെ ഡ്യൂട്ടി എന്ന് പറയുന്നത് എനിക്കൊപ്പം ജോലി ചെയ്ത ഒരാള്‍ എനിക്ക് അറിയുന്ന ഒരാള്‍ക്ക് ഒരു ആപത്തുണ്ട് എന്ന് എനിക്ക് തോന്നുമ്പോ ഞാന്‍ അത് സത്യസന്ധമായിട്ട് ഞാന്‍ അത് പറഞ്ഞു. അപ്പോഴും യാതൊരു പ്രതികരണവും ഒരിടത്ത് നിന്നുമുണ്ടായിട്ടില്ല. അത് ലഘുവായിട്ട് എടുക്കാന്‍ പറ്റാത്തതുകൊണ്ട് ഞാന്‍ രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും കത്തയച്ചു. ക്രമസമാധാനം വളരെയധികം അട്ടിമറിക്കപ്പെടുന്നു എന്ന എന്റെ ആശങ്ക അറിയിച്ചു.

ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ കടമ ചെയ്തു. അത് എഴുതിയതിന് പിറ്റേ ദിവസമാണ് ഇങ്ങനെ ഒരു കേസ് വരുന്നത്. ജാമ്യം കിട്ടാവുന്ന കുറ്റമാണ് ചുമത്തിയത്. സ്റ്റേഷന്‍ ജാമ്യം നല്‍കാം എന്ന് പറഞ്ഞതാണ്. ഞാന്‍ അത് വേണ്ട എന്ന് പറഞ്ഞതാണ്. അതിന് കാരണം കോടതിയില്‍ വന്ന് എനിക്ക് പറയാനുള്ളത് പറയണം എന്നുള്ളതുകൊണ്ടാണ്. ഒന്ന് ഫോണില്‍ വിളിച്ചാല്‍ ഞാന്‍ സ്‌റ്റേഷനില്‍ എത്തിയേനെ. അതിന് പകരം ഏതോ തീവ്രവാദിയുടെ ലൊക്കേഷനൊക്കെ തിരയുന്നതുപോലെ ഞാനും എന്റെ അനിയത്തിയും ബന്ധുക്കളുമൊക്കെ ഒരു ക്ഷേത്രത്തിലേക്ക് പോകുന്നവഴിക്ക് എന്നെ വളഞ്ഞിട്ട് പിടിച്ച് ബലമായി കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ആ സമയത്ത് എന്റെ മൊബൈല്‍ എടുത്തിട്ട് ലൈവ് ചെയ്യാന്‍ ശ്രമിച്ചു. അവര്‍ അത് തടയാന്‍ ശ്രമിച്ചു. പലരും അത് തമാശയായി കരുതി. നിലവിളിക്കുന്ന ആളുകളെ നോക്കി ചിരിക്കുന്നവരോട് ഒന്നും പറയാനില്ല. മഞ്ജുവിന് ശല്യമുണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് എന്നെ വിളിച്ചിട്ട് പറയാമായിരുന്നു.

ഞാന്‍ ഏഴ് ദിവസം മുമ്പ് ഒരു പോസ്റ്റിട്ടല്ലോ. ആ സമയത്ത് ഞാന്‍ അവര്‍ക്ക് ഒരു മേസേജ് അയച്ചു. നിങ്ങളുടെ ജീവന് ഭീഷണിയുണ്ട് എന്ന് എനിക്ക് ഒരു പേടിയുണ്ട്. അതുകൊണ്ട് ഞാന്‍ ഒരു പോസ്റ്റിടാന്‍ പോകുവാണ്. പൊതുസമൂഹം അറിയണം എന്ന് തോന്നുന്നു എന്ന് പറഞ്ഞു. അവര്‍ മറുപടി ഒന്നും പറഞ്ഞില്ല. മെയിലും അയച്ചു. അവരുടെ പ്രതികരണം തുടര്‍ന്നും ഉണ്ടാകാതെ വന്നതോടെയാണ് പോസ്റ്റ് ചെയ്തത്. അപ്പോഴും അവര്‍ മിണ്ടിയില്ല. അങ്ങനെയാണ് രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിനും കത്തയച്ചത്. ഇതെല്ലാം ഒരു പൗരന്റെ കടമയാണ്. കേസ് അന്വേഷിക്കുന്നതൊക്കെ എന്റെ ജോലിയാണ്. പ്രണയാഭ്യര്‍ഥന നടത്തിയിട്ടുണ്ട്. അത് നിരസിച്ചതിലാണോ ഇങ്ങനെ ശല്യപ്പെടുത്തുന്നത് എന്ന ചോദ്യത്തിന് അങ്ങനെ ഒന്നും ഉണ്ടായിട്ടില്ലെന്ന എന്നായിരുന്നു സംവിധായകന്റെ മറുപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button