ഇന്ത്യാ-ചൈനാ സംഘർഷം,പി.ടി.ഐയുടെ സബ്സ്ക്രിപ്ഷൻ റദ്ദാക്കുമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്, ചൈനയെ അല്ല ന്യായീകരിക്കേണ്ടതെന്ന് പ്രസാര്‍ ഭാരതി

ന്യൂഡല്‍ഹി:ഇന്ത്യ ചൈന സംഘർഷ വിഷയത്തിൽ ചൈനയെ ന്യായീകരിച്ച് വാർത്തകൾ നൽകിയ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയുടെ (പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ) സബ്സ്ക്രിപ്ഷന്‍ റദ്ദാക്കുമെന്ന് താക്കീതുമായി പ്രസാര്‍ ഭാരതി. വാര്‍ത്താ ഏജന്‍സി ദേശീയ താത്പര്യം മുന്‍നിര്‍ത്തിയുള്ള റിപ്പോര്‍ട്ടിംഗ് അല്ല നടത്തുന്നതെന്ന് കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്രോഡ്‌കാസ്റ്റിംഗ്‌ ഏജന്‍സിയായ പ്രസാര്‍ ഭാരതി കണ്ടെത്തി.

ഇന്ത്യയുടെ ദേശീയ പരമാധികാരത്തെ ഇടിച്ചു താഴ്ത്തുന്ന വിധത്തില്‍ ദേശീയ താല്‍പര്യത്തിന് ദോഷം വരുത്തുന്ന വാര്‍ത്താവതരണ രീതിയാണ് അടുത്തകാലത്തായി പി.ടി.ഐ പിന്തുടരുന്നതെന്നും പ്രസാര്‍ ഭാരതി പറഞ്ഞു. ദൂരദര്‍ശന്‍ ടെലിവിഷന്‍, ആള്‍ ഇന്ത്യ റേഡിയോ എന്നിവയുടെ നിയന്ത്രണം പ്രസാര്‍ ഭാരതിക്കാണ്. വിഷയവുമായി ബന്ധപ്പെട്ട് തങ്ങളുടെ സബ്സ്ക്രിപ്ഷനില്‍ അന്തിമ തീരുമാനം ഉടനെ എടുക്കുമെന്നും പ്രസാര്‍ ഭാരതി ഭീഷണി മുഴക്കിയിട്ടുണ്ട്. വിഷയത്തില്‍ കടുത്ത ഭാഷയിലാണ് പി.ടി.ഐ ബോര്‍ഡ് ചെയര്‍മാനായ വിജയ് കുമാര്‍ ചോപ്രയ്ക്ക് പ്രസാര്‍ ഭാരതി കത്തെഴുതിയിരിക്കുന്നത്.

ഇന്ത്യയിലെ ചൈനീസ് അംബാസ്സഡര്‍ സുന്‍ വെയ്ദോങ്ങുമായുള്ള അഭിമുഖം പി.ടി.ഐ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഈ അഭിമുഖത്തില്‍ അദ്ദേഹം ചൈനയുടെ ഭാഗം ന്യായീകരിക്കുകയുണ്ടായി.തങ്ങള്‍ വര്‍ഷാവര്‍ഷം സബ്സ്ക്രിപ്ഷന്‍ ഫീസിനത്തില്‍ വലിയ സംഖ്യ പി.ടി.ഐക്ക് നല്‍കുന്നുണ്ടെന്നും പ്രസാര്‍ ഭാരതി തങ്ങളുടെ കത്തില്‍ പറയുന്നു.

ചൈനീസ് സൈനികരെ പ്രകോപിതരാക്കിയെന്നും ആക്രമിച്ചെന്നും രണ്ട് രാജ്യങ്ങളും നേരത്തെ ഒപ്പുവെച്ചിരുന്ന അതിര്‍ത്തി സംബന്ധമായ കരാറുകള്‍ ഇന്ത്യന്‍ സൈനികര്‍ ലംഘിച്ചെന്നും അദ്ദേഹം പി.ടി.ഐയുടെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News