KeralaNews

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷനുകളുടെ വിതരണം ആരംഭിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു. മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളിലെ പെന്‍ഷന്‍ വിതരണമാണ് ആരംഭിച്ചത്. മാര്‍ച്ചിലെ 1500, ഏപ്രിലിലെ 1600 ഉള്‍പ്പെടെ ആകെ 3100 രൂപയാണ് ഗുണഭോക്താക്കളുടെ പക്കലെത്തിയത്.

കഴിഞ്ഞ ബജറ്റിലാണ് പെന്‍ഷന്‍ തുക 1600 രൂപയായി ഉയര്‍ത്തിയത്. ഈസ്റ്റര്‍, വിഷു, റമദാന്‍ നോമ്പ് കണക്കിലെടുത്ത് ഏപ്രിലിലെ പെന്‍ഷന്‍ നേരത്തേ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും മുമ്പ് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

അക്കൗണ്ടുള്ളവര്‍ക്ക് അതിലും അല്ലാത്തവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴിയുമാണ് തുക ലഭ്യമാക്കുക.

ഉത്സവകാലം ലക്ഷ്യമിട്ട് സംസ്ഥാനത്ത് കണ്‍സ്യൂമര്‍ഫെഡിന്റെ ഈസ്റ്റര്‍ വിപണി ഇന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്യത്തില്‍ സംസ്ഥാനത്ത് 1700 സഹകരണ ഈസ്റ്റര്‍ വിപണികളാണ് ആരംഭിക്കുന്നത്.

ഈസ്റ്റര്‍ വിപണി 28 മുതല്‍ ഏപ്രില്‍ മൂന്നു വരെ പ്രവര്‍ത്തിക്കും. പതിമൂന്നിനം സബ്സിഡി സാധനങ്ങളും മറ്റിനങ്ങള്‍ പൊതു വിപണിയേക്കാള്‍ വില കുറച്ചും വില്‍പ്പന നടത്തും. ഈസ്റ്ററിനു പിന്നാലെ വിഷു ആഘോഷങ്ങള്‍ക്കു കൂടി പ്രയോജനം ലഭിക്കുന്ന തരത്തില്‍ ശര്‍ക്കര ഉള്‍പ്പെടെ എല്ലാ അവശ്യസാധനങ്ങളും ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചതായി കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ അറിയിച്ചു.

അരി (കുറുവ) 25 രൂപ, ജയ 25, കുത്തരി 24, പച്ചരി 23, പഞ്ചസാര 22, വെളിച്ചെണ്ണ 500 മില്ലി, 46, ചെറുപയര്‍ 74, വന്‍കടല 43, ഉഴുന്ന് ബോള്‍ 66, വന്‍പയര്‍ 45, തുവരപ്പരിപ്പ് 65, ഗുണ്ടൂര്‍ മുളക് 75, മല്ലി 79 എന്നിങ്ങനെയാണ് സബ്സിഡി സാധനങ്ങളുടെ വില്‍പ്പന വില. റേഷന്‍ കാര്‍ഡുടമകള്‍ക്ക് കാര്‍ഡ് ഒന്നിന് അഞ്ചു കിലോ അരിയും രണ്ട് കിലോ പച്ചരിയും അര കിലോ ധാന്യങ്ങളും ഒരു കിലോ പഞ്ചസാരയും അര ലിറ്റര്‍ വെളിച്ചെണ്ണയും സബ്സിഡി നിരക്കില്‍ ലഭ്യമാക്കും. സബ്സിഡിയേതര ഇനങ്ങള്‍ ആവശ്യാനുസരണം വിതരണത്തിന് സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

അതെ സമയം ക്ഷേമപെൻഷൻ അരി വിഷയങ്ങൾ കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ ചൂടുള്ള ചർച്ചാ വിഷയമായി മാറിയിരിയ്ക്കുകയാണ്. അന്നംമുടക്കിയതാര് എന്നാണ്.സംസ്ഥാന സർക്കാരും പ്രതിപക്ഷവും പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തിറങ്ങിയതോടെ അരിവിഷയം, പ്രചാരണ മുഖത്തെ മുഖ്യവിഷയമായി മാറിക്കഴിഞ്ഞു.

അരിവിതരണം തടയാൻ കാരണമായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതി ഉയർത്തിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നത്തെ വിമർശനം. അതേസമയം സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകേണ്ട അരി ഏഴ് മാസം പൂഴ്ത്തിവെച്ച് ഇപ്പോൾ നൽകുന്നതിന് പിന്നിൽ കരിഞ്ചന്തക്കാരന്റെ മനോഭാവമാണെന്ന് ചെന്നിത്തല തിരിച്ചടിച്ചു. പ്രതിപക്ഷത്തിനെതിരെ ഡിവൈഎഫ്ഐ അടുപ്പുകൂട്ടി പ്രതിഷേധിക്കുക കൂടി ചെയ്തതോടെ വിവാദത്തിന്റെ ചൂടേറി.

അരി വിതരണത്തിൽ സംസ്ഥാനമെങ്ങും പ്രതിപക്ഷ നേതാവിന്‍റെ പരാതിയുയർത്തി വലിയ സൈബർ പ്രചാരണമാണ് എൽഡിഎഫ് നടത്തുന്നത്. പ്രതിപക്ഷ നേതാവ് പരാതി നൽകി അന്നം മുടക്കിയെന്ന ആക്ഷേപം ഇന്ന് മുഖ്യമന്ത്രിയും ആവർത്തിച്ചതോടെ ഒളിഞ്ഞ പ്രചാരണങ്ങൾ തെളിഞ്ഞ പോരായി.

‘എന്തിനാണ് ഇതിനെ ഈ രീതിയിൽ തടയാൻ വല്ലാതെ പ്രതിപക്ഷ നേതാവ് മെനക്കെട്ടത്? അത് വളരെ സങ്കുചിതമായ മനസിന്റെ ചിന്ത മാത്രമാണെന്ന് നാം കാണേണ്ടതുണ്ട്,’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഈ വിഷയത്തിലുള്ള പ്രതികരണം.

അരി മുടക്കലല്ല, തടഞ്ഞുവെച്ച അരി തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഒരുമിച്ച് നൽകുന്നതിലെ ദുരുദ്ദേശ്യമാണ് കമ്മീഷന് നൽകിയ പരാതിയിൽ ഉയർത്തിക്കാട്ടിയതെന്നാണ് പ്രതിപക്ഷ നേതാവിന്റെ മറുപടി. സ്കൂൾ കുട്ടികൾക്ക് കഴിഞ്ഞ ഏഴ് മാസം നൽകേണ്ട അരി തടഞ്ഞ് വച്ച് ഇപ്പോൾ നൽകുന്നത് വോട്ടർമാരെ സ്വാധീനിക്കാനെണെന്ന ആരോപണവും ചെന്നിത്തല ഉന്നയിച്ചു.

‘ഇപ്പോൾ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് എൽപി, യുപി സ്കൂളിലെ കുട്ടികൾക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്യാനുള്ള നടപടി ഈ സർക്കാരിന് കരിഞ്ചന്തക്കാരന്റെ മനസാണ് എന്നതിന്റെ തെളിവാണ്,’ എന്ന് ചെന്നിത്തല പറഞ്ഞു.

വെള്ള, നീല കാർഡ് ഉടമകൾക്കുള്ള അരി വിതരണം തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞതോടെ തെരുവിൽ കഞ്ഞി വച്ച് പ്രതിപക്ഷത്തിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. മാർച്ച് അവസാനം തീരുമാനിച്ച വിഷു കിറ്റ് വിതരണം ഏപ്രിൽ ഒന്നിലേക്ക് സർക്കാർ മാറ്റി.

പ്രതിപക്ഷത്തിന്റെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയതിന് പിന്നാലെയാണിത്.വോട്ടെടുപ്പിന് ശേഷം മാത്രമേ കിറ്റ് നൽകാവൂ എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മെയ് മാസത്തെ ക്ഷേമ പെൻഷൻ ഇപ്പോൾ നൽകുന്നതും വോട്ടർമാരെ സ്വാധീനിക്കാനാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. വെള്ള, നീല കാർഡ് ഉടമകൾക്കുള്ള അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ ഭക്ഷ്യവകുപ്പ് കോടതിയെ സമീപിക്കുമെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button