റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു; ആംബുലന്‍സില്‍ രോഗി മരിച്ചു

ഇടുക്കി: റോഡില്‍ മരം വീണതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്കില്‍പെട്ട് ആംബുലന്‍സില്‍ രോഗി മരിച്ചു. ഇടുക്കി അടിമാലി ചിറയിലാന്‍ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ബീവിയാണ് (55) മരിച്ചത്. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ ചീയപ്പാറയ്ക്കു സമീപം മൂന്നു കലുങ്കിലെ വന്‍മരമാണ് കടപുഴകി വീണത്. 15 മിനിറ്റോളം ഗതാഗതക്കുരുക്കില്‍ അകപ്പെട്ടതോടെയാണ് ബീവി മരിച്ചത്.

അടിമാലിയില്‍ നിന്ന് കോതമംഗലം ഭാഗത്തേക്കു പോകുകയായിരുന്ന ആംബുലന്‍സാണ് ഗതാഗതക്കുരുക്കില്‍പെട്ടത്. രക്തസമ്മര്‍ദം കുറഞ്ഞതിനെത്തുടര്‍ന്നാണ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ബീവിയെ പ്രവേശിപ്പിച്ചത്. എന്നാല്‍ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകും വഴിയാണ് ദാരുണസംഭവമുണ്ടായത്. 15 മിനിറ്റ് ഗതാഗതക്കുരുക്കില്‍ അകപ്പെട്ടതോടെ ബീവി ആംബുലന്‍സില്‍ മരിച്ചു. ഇതോടെ ബീവിയെ തിരികെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

സംഭവം നടന്ന് അരമണിക്കൂര്‍ കഴിഞ്ഞാണ് അഗ്‌നിരക്ഷാസേനയും ഹൈവേ പോലീസും സംഭവസ്ഥലത്തെത്തിയത്. മരം വീഴുന്ന സമയത്ത് ഇതുവഴി കടന്നുപോയ 2 ബൈക്കുകളിലെ യാത്രക്കാര്‍ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ഒന്നര മണിക്കൂറിനു ശേഷമാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനരാരംഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News